ഓട്ടവ: പങ്കാളികൾക്കിടയിലെ പീഡനങ്ങളും ക്രൂരതകളും അടിസ്ഥാനമാക്കി ഇരകൾക്ക് ഇനിമുതൽ നഷ്ടപരിഹാരത്തിനായി സിവിൽ കേസ്ഫയൽ ചെയ്യാമെന്ന് കാനഡ സുപ്രീം കോടതി. 6-3 ഭൂരിപക്ഷത്തിലാണ് കോടതിയുടെ ഈ ചരിത്രപരമായ വിധി. പങ്കാളികളിൽ നിന്നുള്ള പീഡനം സമൂഹത്തെ ബാധിച്ച വലിയൊരു തിന്മയാണെന്നും നിയമത്തിന്റെ പൂർണ്ണമായ ശ്രദ്ധ ഇതിന് ആവശ്യമാണെന്നും ഭൂരിപക്ഷ വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. ഈ വിധിയോടെ കാനഡയിൽ ‘ഇന്റിമേറ്റ് പാർട്ണർ വയലൻസ്’ എന്നത് ഒരു പുതിയ സിവിൽ നിയമ ലംഘനമായി (Tort) കോടതി അംഗീകരിച്ചു. ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുകയാണ് ചെയ്യുന്നതെങ്കിൽ, സിവിൽ കേസുകൾ (Torts) വഴി ഇരകൾക്ക് തങ്ങൾക്കുണ്ടായ ശാരീരികമോ സാമ്പത്തികമോ ആയ നഷ്ടങ്ങൾക്ക് വലിയ തുക നഷ്ടപരിഹാരമായി ഈടാക്കാൻ സാധിക്കും. പങ്കാളിയെ ഭയപ്പെടുത്തി നിർത്തുന്നവർക്കെതിരെയുള്ള ശക്തമായ ഒരു പ്രതിരോധമായി ഈ വിധി മാറും.

വെറും ശാരീരികമോ മാനസികമോ ആയ ഉപദ്രവങ്ങൾ മാത്രമല്ല ഈ പുതിയ നിയമത്തിന്റെ പരിധിയിൽ വരികയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒരാളുടെ സ്വാതന്ത്യം ഇല്ലാതാക്കുന്ന തരത്തിലുള്ള എല്ലാത്തരം ചൂഷണങ്ങളും ഇതിൽ ഉൾപ്പെടും. പങ്കാളിയെ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുത്തൽ, മാനസികമായ കൃത്രിമത്വങ്ങൾ, അപമാനിക്കൽ, നിരന്തരമായ നിരീക്ഷണം, സാമ്പത്തികമായ ചൂഷണം, ലൈംഗികമായ നിർബന്ധിക്കലുകളും ഭീഷണിപ്പെടുത്തലുകളും തുടങ്ങിയവ ഇതിൽ ഉൾപ്പെടും. പങ്കാളിയുടെ സ്വയംഭരണാധികാരത്തെ ഇല്ലാതാക്കുന്ന ഇത്തരം എല്ലാ പ്രവൃത്തികൾക്കെതിരെയും ഇനിമുതൽ കോടതിയെ സമീപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടാം. ഇരകളുടെ അവകാശ സംരക്ഷണത്തിൽ കനേഡിയൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ചുവടുവെപ്പാണ് ഈ വിധിയെന്നാണ് വിലയിരുത്തൽ.
