ടൊറന്റോ: ഹാന്റാവൈറസ് ബാധിച്ച ക്രൂയിസ് കപ്പലുമായി ബന്ധമുള്ള, രോഗലക്ഷണങ്ങളില്ലാത്ത 10 പേരെ പരിശോധിക്കുന്നതായി ഒന്റാരിയോ ആരോഗ്യ മന്ത്രാലയം. കൂടുതൽ അപകടസാധ്യതയുള്ള മൂന്ന് പേർ പരിശോധനാ ഫലം എന്തായാലും കർശനമായ ഐസൊലേഷനിൽ തന്നെ തുടരും. ഇതിൽ രണ്ടുപേർ കപ്പലിൽ ഉണ്ടായിരുന്നവരും, ഒരാൾ ഹാന്റാവൈറസ് ബാധിച്ച് മരിച്ച വ്യക്തിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തയാളുമാണ്.
അതേസമയം, കുറഞ്ഞ അപകടസാധ്യതയുള്ള മറ്റ് ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ അവർക്ക് 45 ദിവസത്തെ ഐസൊലേഷൻ അവസാനിപ്പിക്കാം. എങ്കിലും ആരോഗ്യവകുപ്പ് ഇവരെ ദിവസവും നിരീക്ഷിക്കും. രോഗബാധിതനൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നെങ്കിലും നേരിട്ട് അടുത്തിടപഴകാത്തവരെയാണ് കുറഞ്ഞ അപകടസാധ്യതയുള്ളവരായി കണക്കാക്കുന്നത്. രോഗലക്ഷണങ്ങൾ കാണിക്കാത്തവരിൽ നടത്തുന്ന പരിശോധനകൾ എത്രത്തോളം ഫലപ്രദമാണെന്ന് ലോകമെമ്പടുമുള്ള ആരോഗ്യവിദഗ്ധർ ചർച്ച ചെയ്യുന്നുണ്ട്.

പരിശോധനയിൽ നെഗറ്റീവ് ആയാലും പിന്നീട് രോഗം വരാൻ സാധ്യതയുള്ളതിനാൽ, ആളുകൾ ഐസൊലേഷൻ നിർദ്ദേശങ്ങൾ ലംഘിക്കരുതെന്ന് കാനഡയുടെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ജോസ് റെയ്മർ ഓർമ്മിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് നിലവിൽ ലോകത്താകെ 10 ഹാന്റാവൈറസ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ മുൻപ് സംശയത്തിലായിരുന്ന അമേരിക്കയിലെ ഒരു കേസ് നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചു. ഇതുവരെ മൂന്ന് പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്.
