വാഷിങ്ടണ്‍: ഇസ്രയേലും ലെബനോനും തമ്മില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ 45 ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. വാഷിങ്ടണില്‍ വെച്ച് നടന്ന രണ്ടുദിവസത്തെ തീവ്രമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ നിര്‍ണായക തീരുമാനം പുറത്തുവന്നത്. നിലവിലെ വെടിനിര്‍ത്തല്‍ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കരാര്‍ നീട്ടിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് ഔദ്യോഗികമായി അറിയിച്ചത്. ഇരുപക്ഷവും പങ്കെടുത്ത ചര്‍ച്ചകള്‍ ഏറെ പ്രൊഡക്ടീവ് ആയിരുന്നുവെന്ന് വ്യക്തമാക്കിയ യുഎസ് വക്താവ്, എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുമ്പോഴും അതിര്‍ത്തികളില്‍ ഇപ്പോഴും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തുടരുന്നതായും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ആഗോള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ചൈനയുമായി നിലനിന്നിരുന്ന നിരവധി ഉഭയകക്ഷി പ്രശ്നങ്ങള്‍ പരിഹരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഫോക്സ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തായ്വാന് വിഷയത്തില്‍ അമേരിക്കയുടെ നിലവിലുള്ള ഔദ്യോഗിക നയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തായ്വാന് ചൈനയില്‍ നിന്നും പൂര്‍ണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ട്രംപ് തുറന്നടിച്ചു.

തായ്വാന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനായി നേരത്തെ തയാറാക്കിയ 1400 കോടി ഡോളറിന്റെ വന്‍കിട കരാറിന് താന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്നും ട്രംപ് വെളിപ്പെടുത്തി. ഈ കരാര്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ചൈനയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍.
തന്റെ ചൈനാ സന്ദര്‍ശനത്തിന് മുന്നോടിയായി, ഇറാനില്‍ നിന്നുള്ള എണ്ണ വഹിച്ചിരുന്ന മൂന്ന് ചൈനീസ് എണ്ണ ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടന്നുപോകാന്‍ അമേരിക്ക അനുമതി നല്‍കിയതായും ട്രംപ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. ചൈനയുമായുള്ള വ്യാപാര-നയതന്ത്ര ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാക്കാന്‍ ഈ നടപടി സഹായിച്ചതായാണ് സൂചന. ട്രംപിന്റെ പുതിയ നിലപാടുകള്‍ മിഡില്‍ ഈസ്റ്റിലെയും ഏഷ്യ-പസഫിക് മേഖലയിലെയും രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കും.
