ബാങ്കോക്ക്: തായ്‌ലൻഡ് സർക്കാർ വീസ രഹിത താമസ സൗകര്യം 60 ദിവസത്തിൽ നിന്ന് 30 ദിവസമായി ചുരുക്കി. പുതിയ തീരുമാനം ഇന്ത്യ, യുകെ ഉൾപ്പെടെ 93 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വലിയ തിരിച്ചടിയായി. മികച്ച വിമാന യാത്രാ സൗകര്യങ്ങൾ, ലളിതമായ വീസ നിയമങ്ങൾ, കുറഞ്ഞ യാത്രാ ചിലവ് എന്നിവയാണ് വിനോദസഞ്ചാരികളെ തായ്ലൻഡിലേക്ക് ആകർഷിച്ചിരുന്നത്.
സാമ്പത്തിക സുരക്ഷയും രാജ്യസുരക്ഷയും മുൻനിർത്തിയാണ് തീരുമാനം. മെയ് 19-ന് ബാങ്കോക്കിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം അംഗീകരിച്ചത്. ഇന്ത്യ ഉൾപ്പെടെ 54 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഇനി പരമാവധി 30 ദിവസം മാത്രമേ വീസ ഇല്ലാതെ തായ്‌ലൻഡിൽ തുടരാനാകൂ.മുൻപ് 31 രാജ്യങ്ങൾക്ക് വീസ ഓൺ അറൈവൽ സൗകര്യം ഉണ്ടായിരുന്നെങ്കിലും, ഇനി അത് ഇന്ത്യ, ബെലാറസ്, സെർബിയ, അസർബൈജാൻ എന്നീ നാല് രാജ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി. മാലിദ്വീപ്, സെയ്ഷെൽസ് എന്നിവയ്ക്ക് 15 ദിവസവും, മ്യാൻമർ, കംബോഡിയ എന്നിവയ്ക്ക് 14 ദിവസവും വീസ ഇളവ് ലഭിക്കും.

കൃത്യമായ യാത്രാ രേഖകളോടെ എത്തുന്ന യഥാർത്ഥ വിനോദസഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ രാജ്യം തുടർന്നും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. തായ്‌ലൻഡിന്റെ ഔദ്യോഗിക ഗസറ്റിൽ ഈ പുതിയ വീസ നിയമം പ്രസിദ്ധീകരിച്ച് 15 ദിവസത്തിന് ശേഷം മാത്രമായിരിക്കും പരിഷ്കാരങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിലാവുക.
