എഡ്മിന്റൻ: ഡൗൺടൗണിലെ സി-ട്രെയിൻ സൗജന്യ യാത്രാ സംവിധാനം നിർത്തലാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ കാൽഗറി സിറ്റി കൗൺസിൽ വോട്ടെടുപ്പ് ഇന്ന്. ഡൗൺടൗൺ വെസ്റ്റ്-കെർബി സ്റ്റേഷൻ മുതൽ സിറ്റി ഹാൾ വരെയുള്ള സൗജന്യ യാത്രാ മേഖല ഓഗസ്റ്റ് 1 മുതൽ നിർത്തലാക്കണമെന്ന് ഇൻഫ്രാസ്ട്രക്ചർ ആൻഡ് പ്ലാനിങ് കമ്മിറ്റി നേരത്തെ ശുപാർശ ചെയ്തിരുന്നു. നഗരമധ്യത്തിലെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനായി 1981-ൽ തുടങ്ങിയ ഈ പദ്ധതിക്ക് ഇപ്പോൾ 45 വർഷത്തെ പഴക്കമുണ്ട്. വളരുന്ന നഗരത്തിന്റെ ഇന്നത്തെ ആവശ്യങ്ങൾക്ക് ഈ പദ്ധതി അനുയോജ്യമല്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ സൗജന്യ സേവനം നിർത്തലാക്കാൻ പ്രധാനമായും ശുപാർശ ചെയ്യുന്നത്. സ്റ്റേഷനുകളിലും ട്രെയിനുകളിലും ഉണ്ടാകുന്ന അനാവശ്യ പ്രശ്നങ്ങളും ക്രമസമാധാന ലംഘനങ്ങളും തടയാൻ ടിക്കറ്റ് നിർബന്ധമാക്കുന്നത് വഴി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം ലഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, സൗജന്യ യാത്ര ഒഴിവാക്കുന്നത് വഴി കാൽഗറി ട്രാൻസിറ്റിന് പ്രതിവർഷം ഏകദേശം 5 മില്യൺ ഡോളറിന്റെ അധിക വരുമാനം ലഭിക്കുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടൽ.

അതേസമയം, സൗജന്യ യാത്ര നിർത്തലാക്കുന്നതിനെതിരെ മേയർ ജെറമി ഫർകാസ് ഉൾപ്പെടെയുള്ള പ്രമുഖരും നഗരവാസികളും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ട്രെയിനുകളിലെ സുരക്ഷ വർദ്ധിപ്പിക്കാനാണ് മുൻഗണന നൽകേണ്ടതെന്നും അല്ലാതെ യാത്രക്കാർക്ക് പുതിയ തടസ്സങ്ങൾ ഉണ്ടാക്കുകയല്ല വേണ്ടതെന്നും മേയർ പറഞ്ഞു. ജീവനക്കാർക്ക് യോഗങ്ങളിൽ പങ്കെടുക്കാനും, മുതിർന്ന പൗരന്മാർക്ക് ആശുപത്രികളിൽ പോകാനും, വിനോദസഞ്ചാരികൾക്ക് നഗരം ചുറ്റിക്കാണാനും ഈ സൗജന്യ യാത്ര ഏറെ സഹായകരമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വോട്ടെടുപ്പ് വിജയിക്കുകയാണെങ്കിൽ ഓഗസ്റ്റ് 1 മുതൽ ഡൗൺടൗൺ യാത്രയ്ക്ക് ജനങ്ങൾ പണം നൽകേണ്ടി വരും.
