ടൊറന്റോ: തദ്ദേശസ്ഥാപനങ്ങളിലെ കൗൺസിലർമാർ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചാൽ അവരെ പദവിയിൽ നിന്ന് പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം പാസാക്കി ഒന്റാരിയോ സർക്കാർ. തൊഴിലിടങ്ങളിലെ പീഡനങ്ങളും ചട്ടലംഘനങ്ങളും തടയാൻ കടുത്ത ശിക്ഷ വേണമെന്ന ദീർഘകാലത്തെ ആവശ്യത്തെത്തുടർന്നാണ് ഈ നടപടി. ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ നിയമം നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതോടെ ഒന്റാരിയോയിലെ മുഴുവൻ 444 തദ്ദേശസ്ഥാപനങ്ങൾക്കും ഒരേപോലെയുള്ള നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളുമാകും നിലവിൽ വരിക.

ഗുരുതരമായ നിയമലംഘനം നടത്തുന്ന ജനപ്രതിനിധികളെ പദവിയിൽ നിന്ന് നീക്കാനും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കാനും ഈ നിയമം വഴി സാധിക്കും. എന്നാൽ, ഇന്റഗ്രിറ്റി കമ്മീഷണർമാരുടെ ശുപാർശയും അംഗീകാരവും ഇതിന് ആവശ്യമാണ്. കൂടാതെ, കുറ്റാരോപിതനായ കൗൺസിലർ ഒഴികെ മറ്റ് കൗൺസിൽ അംഗങ്ങൾ എല്ലാവരും ഐകകണ്ഠ്യേന വോട്ട് ചെയ്താൽ മാത്രമേ പുറത്താക്കൽ നടപടി സാധ്യമാകൂ. രാഷ്ട്രീയരംഗത്തുള്ള സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകാൻ ഈ നിയമം സഹായിക്കുമെന്ന് വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടു.
