ടൊറന്റോ: കാനഡയിലെ നോർത്ത് യോർക്കിൽ യുവാവ് വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. സ്വന്തം വീടിന് തൊട്ടടുത്തെത്തിയപ്പോഴാണ് 27-കാരനായ യുവാവിന് നേരെ ആക്രമണമുണ്ടായതെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു. ഷെപ്പേർഡ് അവന്യൂ വെസ്റ്റ്, മഗല്ലൻ ഡ്രൈവ് പ്രദേശത്താണ് സംഭവം നടന്നത്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോൾ തന്നെ യുവാവ് ഗുരുതരാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് തൊട്ടുമുൻപ് പ്രതികളുമായി യുവാവ് എന്തെങ്കിലും തരത്തിലുള്ള തർക്കങ്ങളിൽ ഏർപ്പെട്ടിരുന്നതായി യാതൊരു സൂചനയുമില്ലെന്ന് ഹോമിസൈഡ് യൂണിറ്റ് സർജന്റ് ജേസൺ ഡേവിസ് ശനിയാഴ്ച പറഞ്ഞു.

കൊല്ലപ്പെട്ട യുവാവിനെ ലക്ഷ്യം വെച്ച് തന്നെയാണോ അക്രമികൾ എത്തിയത് എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തിവരികയാണ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. കറുത്ത നിറമുള്ള കാറിൽ സഞ്ചരിച്ച മൂന്ന് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും ദൃക്സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ടൊറന്റോ പൊലീസുമായോ ക്രൈം സ്റ്റോപ്പേഴ്സുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
