മസ്കറ്റ്: ഒമാൻ തീരത്ത് ഇന്ത്യൻ പതാകയുള്ള ഇന്ധന ടാങ്കറിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. കപ്പലിലെ 24 ജീവനക്കാരും ഇന്ത്യക്കാരാണെന്ന് ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
സംഭവം നടന്നത് പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ്. ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നതിനിടെ മേഖലയിൽ സുരക്ഷാ ആശങ്കകൾ ഉയരുകയാണ്. സംഭവത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, തുടർച്ചയായ സംഘർഷങ്ങൾ മനുഷ്യ ദുരിതം വർധിപ്പിക്കുന്നതോടൊപ്പം ആഗോള ഊർജ്ജ സുരക്ഷയെയും സാമ്പത്തിക സ്ഥിരതയെയും ബാധിക്കുന്നുവെന്ന് വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കാൻ എല്ലാ കക്ഷികളും നയതന്ത്ര മാർഗം സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ഇതിനിടെ, ലബനനിലെ ആക്രമണങ്ങൾക്ക് പ്രതികാരമായി ഇസ്രയേൽ നഗരങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനിലെ രണ്ട് വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടും ആക്രമണം നടന്നതായി വിവരങ്ങളുണ്ട്. ഇറാൻ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകൾ.
ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ സുരക്ഷിത മാർഗങ്ങളിലൂടെ മടങ്ങണമെന്നും ആവശ്യപ്പെട്ടു. ഇസ്രയേലിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കുകയും പ്രാദേശിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
