ഡൽഹി: വ്യാജ മരുന്ന് നിർമ്മാണവുമായി ബന്ധപ്പെട്ട കേസ് ഒതുക്കാൻ 3 കോടി രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡൽഹി ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ അറസ്റ്റിൽ. ഇൻസ്പെക്ടർ പ്രദീപ് സിംഗ്, ഇടനിലക്കാരനായ രാജ്കുമാർ എന്നിവരെയാണ് സിബിഐ പിടികൂടിയത്. ഇവരിൽ നിന്ന് 24.70 ലക്ഷം രൂപ പിടിച്ചെടുത്തു.
വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ഡിജിസിഎ റീജണൽ ഡയറക്ടറായ ഒരു ഉന്നത ഉദ്യോഗസ്ഥനും ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും ഈ കേസിൽ സിബിഐ നിരീക്ഷണത്തിലാണ്.

പുതുച്ചേരി സ്വദേശിയായ ഒരു വ്യവസായിക്കെതിരായ വ്യാജ മരുന്ന് നിർമ്മാണക്കേസ് അട്ടിമറിക്കാൻ വൻതുക കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ സംശയം.
