ഫിഫ ലോകകപ്പ് 2026-ലെ റൗണ്ട് ഓഫ് 32ൽ ബെൽജിയവും സെനഗലും ഇന്ന് നേർക്കുനേർ. ടൂർണമെന്റിന്റെ തുടക്കത്തിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന ഇരു ടീമുകളും അവസാന ഗ്രൂപ്പ് മത്സരങ്ങളിലെ മികച്ച ജയങ്ങളുടെ ആത്മവിശ്വാസവുമായാണ് ഈ നിർണായക പോരാട്ടത്തിനിറങ്ങുന്നത്.
ഗ്രൂപ്പ് ജിയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഈജിപ്തിനോടും ഇറാനോടും സമനില വഴങ്ങിയ ബെൽജിയം, അവസാന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ അഞ്ച് ഗോളുകളുടെ തകർപ്പൻ ജയം സ്വന്തമാക്കി. ലിയാൻഡ്രോ ട്രോസാർഡിന്റെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഗ്രൂപ്പ് ജി ചാമ്പ്യന്മാരായാണ് ബെൽജിയം നോക്കൗട്ടിലേക്ക് മുന്നേറിയത്. കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കാനാകാതിരുന്ന ബെൽജിയത്തിന് ഇത് വലിയ തിരിച്ചുവരവായി.

മറുവശത്ത്, ഫ്രാൻസിനോടും നോർവേയോടും തോറ്റാണ് സെനഗൽ ടൂർണമെന്റ് തുടങ്ങിയത്. എന്നാൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇറാഖിനെ 5-0ന് തകർത്താണ് അവർ തിരിച്ചടിച്ചത്. പാപ്പ ഗ്വെയുടെ രണ്ട് ഗോളും ഒരു അസിസ്റ്റും ആ വിജയത്തിൽ നിർണായകമായി. ഗ്രൂപ്പ് ഐയിൽ മൂന്നാം സ്ഥാനത്തെത്തിയ സെനഗൽ മികച്ച ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ഘട്ടത്തിലെത്തിയത്.
ഇന്നത്തെ മത്സരത്തിലെ വിജയികൾ പ്രീക്വാർട്ടറിൽ യുഎസ്എ–ബോസ്നിയ ആൻഡ് ഹെർസഗോവിന മത്സരത്തിലെ വിജയികളെ സിയാറ്റിൽ സ്റ്റേഡിയത്തിൽ നേരിടും.
