Wednesday, July 1, 2026

ക്വിനോനസിന്റെ ഗോൾ കരുത്തിൽ മെക്സിക്കോ പ്രീക്വാർട്ടറിൽ

മെക്സിക്കോ കാത്തിരുന്നത് ഒരു ജയത്തിനപ്പുറമുള്ള നിമിഷത്തിനായിരുന്നു. ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഇക്വഡോറിനെ 2-0ന് കീഴടക്കിയതോടെ ആതിഥേയരുടെ പ്രീക്വാർട്ടർ പ്രവേശനം മാത്രമല്ല, നാല് പതിറ്റാണ്ടായി പിന്തുടർന്നിരുന്ന നോക്കൗട്ട് വിജയത്തിനായുള്ള കാത്തിരിപ്പിനും വിരാമമായി. ആ വിജയത്തിന് വഴിതുറന്നത് ജൂലിയൻ ക്വിനോനസ് നേടിയ നിർണായക ഗോളായിരുന്നു.

കൊളംബിയയിൽ ജനിച്ചെങ്കിലും മെക്സിക്കൻ ഫുട്ബോളിലൂടെയാണ് വളർന്നുവന്ന ക്വിനോനസ്, ഈ ലോകകപ്പിൽ ടീമിന്റെ മുന്നേറ്റത്തിലെ പ്രധാന സാന്നിധ്യമാണ്. ഇക്വഡോറിനെതിരായ മത്സരത്തിൽ ടോപ്പ് കോർണറിലേക്ക് പായിച്ച അതിശക്തമായ ഫിനിഷിലൂടെ ടൂർണമെന്റിലെ തന്റെ മൂന്നാം ഗോൾ അദ്ദേഹം സ്വന്തമാക്കി.

1986-ൽ ഇതേ അസ്റ്റെക്ക സ്റ്റേഡിയത്തിൽ ബൾഗേറിയയെ 2-0ന് തോൽപ്പിച്ചതിന് ശേഷമാണ് മെക്സിക്കോ വീണ്ടും ലോകകപ്പിൽ ഒരു നോക്കൗട്ട് മത്സരം ജയിക്കുന്നത്. അതിനുശേഷം ഗ്രൂപ്പ് ഘട്ടത്തിലോ ആദ്യ നോക്കൗട്ട് റൗണ്ടിലോ നിരാശയോടെ മടങ്ങുന്ന ടീമിനെയാണ് ആരാധകർ കണ്ടിരുന്നത്.

മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വീണ്ടും മുഴങ്ങിയത് ഈ ലോകകപ്പിലുടനീളം മെക്സിക്കൻ ആരാധകർ ഏറ്റെടുത്ത ഒരു മുദ്രാവാക്യമായിരുന്നു – “¿Y si sí?”. “അങ്ങനെയായാൽ എന്ത്?” എന്ന അർഥം വരുന്ന ആ ചോദ്യത്തിൽ വർഷങ്ങളുടെ പ്രതീക്ഷയും നിരാശയും ഒരുപോലെ നിറഞ്ഞിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ ഉദ്ഘാടന മത്സരത്തിൽ ഗോൾ നേടിയ ക്വിനോനസ്, ഗ്വാഡലഹാരയിൽ ദക്ഷിണകൊറിയക്കെതിരായ 1-0 വിജയത്തിലും നിർണായക പങ്കുവഹിച്ചു. ചെക്ക് റിപ്പബ്ലിക്കിനെതിരെയും അദ്ദേഹം വലകുലുക്കിയിരുന്നു.

“ഇനിയും ഒരുപാട് ചെയ്യാനുണ്ട്. കൂടുതൽ കഠിനാധ്വാനം ചെയ്യണം, അപ്പോഴാണ് ആളുകൾ കൂടുതൽ സന്തോഷിക്കുന്നത്,” എന്ന് ക്വിനോനസ് FIFAയോട് പറഞ്ഞു.

“ഈ വിജയത്തിൽ സന്തോഷമുണ്ട്. എന്റെ വ്യക്തിഗത നേട്ടങ്ങൾ എല്ലാം ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ഈ ജേഴ്സി ധരിക്കാൻ കഴിയുന്നതിൽ എപ്പോഴും അഭിമാനമുണ്ട്. ഞങ്ങൾ ഒരു ടീമെന്ന നിലയിൽ നടത്തുന്ന പരിശ്രമത്തിലാണ് ഏറ്റവും വലിയ സന്തോഷം. വ്യക്തിഗത നേട്ടങ്ങൾ രണ്ടാം സ്ഥാനത്താണ്,” എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

29-കാരനായ ക്വിനോനസ് Liga MXയിൽ ശ്രദ്ധേയ കരിയർ കെട്ടിപ്പടുത്ത താരമാണ്. Atlas, Club America ക്ലബ്ബുകൾക്കൊപ്പം ചാമ്പ്യനായ അദ്ദേഹം, കൊളംബിയയുടെ താൽപര്യമുണ്ടായിരുന്നിട്ടും മെക്സിക്കോയെ പ്രതിനിധീകരിക്കാനാണ് തീരുമാനിച്ചത്.

2023-ൽ മെക്സിക്കൻ ബ്രോഡ്കാസ്റ്ററായ TUDNന് നൽകിയ അഭിമുഖത്തിൽ, സ്വന്തം ജന്മരാജ്യമായ കൊളംബിയയെ പ്രതിനിധീകരിക്കാനുള്ള അവസരം നിരസിക്കുന്നതിന് മുമ്പ് കൊളംബിയൻ ഫെഡറേഷന്റെ കത്ത് പോലും താൻ വായിച്ചിരുന്നില്ലെന്ന് ക്വിനോനസ് പറഞ്ഞിരുന്നു.

അവസാന വിസിൽ മുഴങ്ങിയപ്പോൾ അസ്റ്റെക്ക സ്റ്റേഡിയം ഒരു ആശ്വാസജയത്തിന്റെ ആഘോഷത്തിലായിരുന്നില്ല. ഇനിയും മുന്നോട്ട് പോകാമെന്ന പുതിയ വിശ്വാസത്തിന്റെ ശബ്ദമായിരുന്നു അവിടെ ഉയർന്നത്

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!