തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും മുന്‍ ബോര്‍ഡ് അംഗം എ. അജികുമാറിന്റെയും അറസ്റ്റ് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രേഖപ്പെടുത്തി. കൊല്ലം പൊലീസ് ക്ലബ്ബില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍നടപടികളുടെ ഭാഗമായി ഇരുവരെയും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
2025-ല്‍ ശബരിമലയിലെ ദ്വാരാപാലക ശില്പങ്ങള്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് പ്രശാന്തിനെയും അജികുമാറിനെയും പ്രതി ചേര്‍ത്തത്. കേസില്‍ മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, ആറാം പ്രതി തന്ത്രി കണ്ഠരര് രാജീവര് എന്നിവരുള്‍പ്പെടെ ഏഴുപേരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രശാന്തിനെതിരെ കുറ്റകൃത്യത്തില്‍ ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

അന്വേഷണസംഘം ശേഖരിച്ച തെളിവുകള്‍ പ്രകാരം കേസിലെ ഏഴു പ്രതികളുടെയും പങ്ക് വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായി കൂട്ടായി പ്രവര്‍ത്തിച്ചെന്നാണ് കണ്ടെത്തല്‍. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
