വാഷിങ്ടൺ: ഇറാന്റെ പ്രധാന ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇതുവരെ നടന്നിട്ടില്ലാത്ത തരത്തിലുള്ള ശക്തമായ സൈനിക ആക്രമണത്തിന് അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്തിമ അനുമതി നൽകിയിട്ടില്ലെങ്കിലും, ഏത് സമയത്തും സൈനിക നടപടി ആരംഭിക്കാൻ പെന്റഗൺ സജ്ജമാണെന്നാണ് റിപ്പോർട്ട്.
ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കം ആഗോള സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നതിൽ ആശങ്ക ശക്തമാകുകയാണ്. എണ്ണവിപണി, അന്താരാഷ്ട്ര വ്യാപാരം, സാമ്പത്തിക വിപണികൾ എന്നിവയിൽ സംഘർഷത്തിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.
വെള്ളിയാഴ്ച ക്യാമ്പ് ഡേവിഡിൽ നടന്ന കാബിനറ്റ് യോഗത്തിൽ ഇറാനെതിരായ സൈനിക പദ്ധതികൾ സംബന്ധിച്ച് പ്രസിഡന്റ് ട്രംപ് വിശദമായ ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ സൈനിക നീക്കത്തെ എതിർത്തിരുന്നെങ്കിലും ശക്തമായ തിരിച്ചടി നൽകണമെന്ന നിലപാടിലാണ് ട്രംപ്.

“ഇനി ഇത് താങ്ങാനാകില്ലെന്ന് അവർ തന്നെ പറയുന്ന തരത്തിൽ ശക്തമായ തിരിച്ചടി നൽകും” എന്നായിരുന്നു ട്രംപിന്റെ പ്രതികരണമെന്നാണ് റിപ്പോർട്ട്. ഇറാന്റെ ഊർജ നിലയങ്ങളും റിഫൈനറികളുമാണ് പ്രധാന ലക്ഷ്യങ്ങളായി പരിഗണിക്കുന്നതെന്നാണ് വിവരം.
അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് അമേരിക്കൻ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. എന്നാൽ പൂർണമായ സൈനിക നടപടിയിൽ പങ്കാളിയാകാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നും അമേരിക്കയുടെ നീക്കങ്ങളെക്കുറിച്ച് വ്യക്തമായ വിവരമില്ലെന്നും ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ പ്രതികരിച്ചതായും റിപ്പോർട്ടുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തിടെ അമേരിക്കയിലെത്തി പ്രസിഡന്റ് ട്രംപുമായും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായും നടത്തിയ കൂടിക്കാഴ്ചയിൽ ഇറാനുമായി ബന്ധപ്പെട്ട സൈനിക വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.
സംഘർഷ സാധ്യത വർധിക്കുന്ന സാഹചര്യത്തിൽ ജോർദാനിലെ അമ്മാൻ, ജറുസലേം, ബാഗ്ദാദ് എന്നിവിടങ്ങളിലെ അമേരിക്കൻ എംബസികൾ സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. മേഖലയിലുള്ള അമേരിക്കൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും വിമാന സർവീസുകൾ റദ്ദാക്കപ്പെടാനോ വ്യോമപാതകൾ അടയ്ക്കപ്പെടാനോ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.

ഇറാന്റെ ഭരണ സംവിധാനത്തെയും അടിസ്ഥാന സേവന ശേഷിയെയും ദുർബലപ്പെടുത്തുകയാണ് ഊർജകേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിലൂടെ അമേരിക്ക ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. തെഹ്‌റാനിലെ വൈദ്യുതി വിതരണ സംവിധാനങ്ങളെ ബാധിക്കുന്ന നടപടികളും പരിഗണനയിലുണ്ടെന്നാണ് സൂചന.
അതേസമയം, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ആക്രമണങ്ങൾക്ക് മറുപടിയായി ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ സൈനിക നീക്കം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.
