ചെങ്കടലിലെ ബാബ് അല്‍-മന്ദേബ് കടലിടുക്കില്‍ ഹൂതികള്‍ നടത്തിയ മിസൈലാക്രമണത്തില്‍ ഈജിപ്ഷ്യന്‍ ചരക്ക് കപ്പലായ ‘തിഹാമ’യിലെ ജീവനക്കാര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 28-ന് ഇറാന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഹൂതികളുടെ കപ്പല്‍ ആക്രമണത്തില്‍ ഇത്രയും ആളുകള്‍ കൊല്ലപ്പെടുന്നത് ആദ്യമായാണ്. കൊല്ലപ്പെട്ടവരില്‍ മൂന്ന് പാക്കിസ്ഥാനികളും ഒരു ഇന്തോനേഷ്യക്കാരനും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ രണ്ട് യെമനി സൈനികരും ഉള്‍പ്പെടുന്നു. അതേസമയം, സൈനിക ഉപകരണങ്ങള്‍ കടത്തുകയായിരുന്ന സൗദി കപ്പലിനെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു.
ഹോര്‍മുസ് കടലിടുക്ക് തുറന്നു നല്‍കണമെങ്കില്‍ അമേരിക്ക മരവിപ്പിച്ച ഇറാന്റെ സാമ്പത്തിക ആസ്തികള്‍ പൂര്‍ണ്ണമായി വിട്ടുനല്‍കണമെന്ന് ഇറാന്റെ പുതിയ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്‌സിന്‍ റെസായി ആവശ്യപ്പെട്ടു. എന്നാല്‍ ഇറാന്‍ വഞ്ചകരായ വിലപേശലുകാരാണെന്നും മരവിപ്പിച്ച ആസ്തികളുടെ പൂര്‍ണ്ണ നിയന്ത്രണം അമേരിക്കയ്ക്കാണെന്നും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തിരിച്ചടിച്ചു. അതിനിടെ, ഇറാനെതിരെയുള്ള നാവിക ഉപരോധം ലംഘിച്ച് മുന്നോട്ടുപോകാന്‍ ശ്രമിച്ച പനാമ പതാകയുള്ള മറ്റൊരു ചരക്ക് കപ്പലിനെ ആക്രമിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.

പശ്ചിമേഷ്യയില്‍ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ അടിയന്തര മധ്യസ്ഥതയ്ക്കായി പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തി. മറുഭാഗത്ത്, തെക്കന്‍ ലെബനോനില്‍ ഇസ്രയേല്‍ ആക്രമണം ശക്തമായി തുടരുകയാണ്. സംഘര്‍ഷ പരിഹാരത്തിനായുള്ള ലെബനോന്‍-ഇസ്രയേല്‍ എട്ടാം റൗണ്ട് ചര്‍ച്ചകള്‍ സെപ്തംബര്‍ ആദ്യവാരം റോമില്‍ നടക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
