റിയാദ്: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും പലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിനുമായി മുന്നോട്ടുവച്ച സമാധാന പദ്ധതി ഇസ്രായേൽ തള്ളിയതിനെ അപലപിച്ച് അറബ് പാർലമെന്റ് പ്രസിഡന്റ് മുഹമ്മദ് അൽയമ്മഹി.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി നിരസിച്ച ഇസ്രായേലിന്റെ നടപടി, ഗസയിലെ യുദ്ധം അവസാനിപ്പിക്കാനും പലസ്തീനികളുടെ ദുരിതത്തിന് അറുതി വരുത്താനും നടത്തുന്ന രാഷ്ട്രീയ-നയതന്ത്ര ശ്രമങ്ങളെ ദുർബലപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണെന്ന് അൽയമ്മഹി ആരോപിച്ചു.
അന്താരാഷ്ട്ര സമൂഹത്തിന്റെ സമാധാന ശ്രമങ്ങളോടുള്ള ഇസ്രായേലിന്റെ തുറന്ന വെല്ലുവിളിയാണ് നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ 2803-ാം പ്രമേയത്തിലൂടെ പദ്ധതി അംഗീകരിച്ച സാഹചര്യത്തിലാണ് ഇസ്രായേലിന്റെ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്തുന്ന ഇസ്രായേൽ നടപടിക്കെതിരെ അറബ്, ഇസ്ലാമിക രാജ്യങ്ങൾ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയെ അൽയമ്മഹി സ്വാഗതം ചെയ്തു.

ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും പ്രാദേശിക, അന്താരാഷ്ട്ര പാർലമെന്റുകളോടും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാന പദ്ധതി നടപ്പാക്കാൻ ഇസ്രായേലിനെ സമ്മർദത്തിലാക്കണമെന്നും ഗാസയിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
