എഡ്മിന്റൻ : കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘർഷം രൂക്ഷമാകുന്നതിനിടെ, ആൽബർട്ടയിൽ നിന്നുള്ള ഊർജ കയറ്റുമതി അമേരിക്കയുമായുള്ള വ്യാപാര തർക്കത്തിൽ ആയുധമായി ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്ന് ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്ത്. എണ്ണയും പ്രകൃതി വാതകവും ഉൾപ്പെടെയുള്ള ഊർജ ഉൽപ്പന്നങ്ങളുടെ കയറ്റുമതി തടയുന്നത് ആൽബർട്ടയുടെ സമ്പദ്വ്യവസ്ഥയ്ക്കും കാനഡയുടെ സമ്പദ്വ്യവസ്ഥയ്ക്കും തിരിച്ചടിയാകുമെന്നും അവർ വ്യക്തമാക്കി.
അമേരിക്കൻ തീരുവകൾ കനേഡിയൻ സമ്പദ്വ്യവസ്ഥയിൽ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡുമായി ചർച്ച നടത്തിയിരുന്നതായും സ്മിത്ത് പറഞ്ഞു. കാനഡയിലെ പ്രവിശ്യകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കി പ്രതിസന്ധിയെ നേരിടേണ്ടതുണ്ടെന്നാണ് അവരുടെ നിലപാട്.

അമേരിക്കൻ വിപണിയുമായി ആൽബർട്ടയുടെ ഊർജമേഖലയ്ക്കുള്ള ശക്തമായ ബന്ധം കണക്കിലെടുക്കുമ്പോൾ കയറ്റുമതി നിർത്തുന്നത് ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി. അതേസമയം, പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ഫെഡറൽ സർക്കാർ അമേരിക്കൻ തീരുവകൾക്ക് മറുപടി നൽകുന്നതിനുള്ള നടപടികൾ ആവിഷ്കരിക്കുകയാണ്. കാനഡയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം പ്രവിശ്യകളുടെ സാമ്പത്തിക താൽപ്പര്യങ്ങളും പരിഗണിച്ചായിരിക്കണം തുടർനടപടികളെന്ന് സ്മിത്ത് ആവശ്യപ്പെട്ടു.
