ചെങ്ങന്നൂർ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം സംബന്ധിച്ച ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘പുറത്തു നിൽക്കടോ, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത് റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല’–പിണറായി പറഞ്ഞു.

ചങ്ങനാശേരിയിൽ പരിപാടിക്ക് പോകുന്നതിനിടെയാണ് പിണറായി ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലെത്തിയത്. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ ടി.വീണ വഴി സിഎംആർഎൽ– എക്സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കാട്ടിയും അന്വേഷണത്തിനു ശുപാർശ ചെയ്തും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്കു ഇന്നലെ കത്തു നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
വീണയുടെ ഭർത്താവായ മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് എംഎൽഎ, കൈക്കൂലി വാങ്ങാനും ഇതു വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്കു കടത്താനും നേതൃത്വം നൽകിയെന്ന ഗുരുതര ആരോപണവും കത്തിലുണ്ട്. സ്ഥാപനങ്ങൾ ഉൾപ്പെടെ 12 പേരുടെ പട്ടികയാണു കത്തിലുള്ളത്. സിഎംആർഎലും വീണയുടെ സ്ഥാപനമായ എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകേസിൽ പിഎംഎൽഎ പ്രകാരം (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം) ആണ് ഇ.ഡി അന്വേഷണം നടത്തിയത്.
