ഓട്ടവ: കൊവിഡ്-19 മഹാമാരിയുടെ കാലത്ത് അർഹതയില്ലാതെ ലഭിച്ച ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനുള്ള കനേഡിയൻ സർക്കാരിന്റെ നടപടികൾ കുറഞ്ഞ വരുമാനക്കാരെയാണ് കൂടുതൽ ബാധിക്കുന്നതെന്ന് റിപ്പോർട്ട്. കുടിശ്ശിക തിരിച്ചുപിടിക്കാൻ സർക്കാർ ചെലവഴിക്കുന്ന തുക പലപ്പോഴും പിരിച്ചെടുക്കുന്ന തുകയേക്കാൾ കൂടുതലാണെന്നും ദാരിദ്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പഠനം നടത്തുന്ന മെട്രീ എന്ന സംഘടനയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് കാലത്ത് അർഹതാ മാനദണ്ഡങ്ങൾ പാലിക്കാത്ത വ്യക്തികൾക്ക് ഫെഡറൽ സർക്കാർ ഏകദേശം 14 ബില്യൺ കനേഡിയൻ ഡോളർ ആനുകൂല്യമായി നൽകിയിരുന്നു. ഇതിൽ ഭൂരിഭാഗവും കാനഡ എമർജൻസി റെസ്പോൺസ് ബെനഫിറ്റ് (CERB), കാനഡ റിക്കവറി ബെനഫിറ്റ് (CRB) പദ്ധതികളിലൂടെയാണ് വിതരണം ചെയ്തത്.
കഴിഞ്ഞ നവംബർ അവസാനം വരെ കാനഡ റവന്യൂ ഏജൻസിക്ക് (CRA) തിരിച്ചുപിടിക്കാനുള്ള ആനുകൂല്യ കുടിശ്ശിക 10 ബില്യൺ ഡോളറിലധികം ഉണ്ടായിരുന്നതായാണ് കണക്ക്. ഇതിൽ 8 ബില്യൺ ഡോളറിലധികം CERB, CRB ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടതാണ്.
‘ഇത് തട്ടിപ്പിന്റെ കഥയല്ല’
കൊവിഡ് കാലത്ത് സർക്കാർ അതിവേഗം തീരുമാനങ്ങളെടുത്തതിന്റെ ഭാഗമായി ഉണ്ടായ പിഴവുകളുടെ സാമ്പത്തിക ഭാരം തിരിച്ചടയ്ക്കാൻ ശേഷിയില്ലാത്തവരുടെ മേൽ വീഴുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
മെട്രീ റിപ്പോർട്ടിന്റെ സഹരചയിതാവും സാമൂഹിക നയ വിദഗ്ധനുമായ ജോൺ സ്റ്റാപിൾട്ടൺ പറയുന്നത്, ചിലർ അറിഞ്ഞുകൊണ്ട് അർഹതയില്ലാത്ത ആനുകൂല്യങ്ങൾ നേടിയിട്ടുണ്ടാകാമെങ്കിലും തിരിച്ചടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരും നിരവധിയാണെന്നാണ്.
മഹാമാരിക്കാലത്തെ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുന്നതിനായി 2026-27 മുതൽ രണ്ട് വർഷത്തേക്ക് 123 മില്യൺ ഡോളർ അനുവദിക്കാൻ 2025ലെ ബജറ്റിൽ സർക്കാർ തീരുമാനിച്ചിരുന്നു.
ആനുകൂല്യം ലഭിക്കുമ്പോൾ പണം ഇതിനകം ചെലവായിരുന്നുവെന്ന് വിദഗ്ധർ
കൊവിഡ് കാലത്ത് സാമ്പത്തിക സഹായം ലഭിച്ചപ്പോൾ പലരും അത് ഇതിനകം ജീവിതച്ചെലവുകൾക്കായി ഉപയോഗിച്ച് കഴിഞ്ഞിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സാമ്പത്തിക-ധനകാര്യ നയസംഘത്തിലെ മുൻ മേധാവിയും മെട്രീയിലെ ഫെലോയുമായ ടൈലർ മെറിഡിത്ത് പറഞ്ഞു.

2020 മാർച്ച് മുതൽ ഒക്ടോബർ വരെയായിരുന്നു CERB നിലവിലുണ്ടായിരുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ കുറഞ്ഞത് 5,000 ഡോളർ വരുമാനം നേടിയിരിക്കണം, മഹാമാരിയുടെ ഫലമായി വരുമാനം നഷ്ടപ്പെട്ടിരിക്കണം, കൂടാതെ എംപ്ലോയ്മെന്റ് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നവരാകരുത് തുടങ്ങിയവയായിരുന്നു പ്രധാന അർഹതാ മാനദണ്ഡങ്ങൾ. അർഹരായവർക്ക് നാല് ആഴ്ചയ്ക്കൊരിക്കൽ 2,000 ഡോളർ ലഭിച്ചിരുന്നു.
പദ്ധതി അതിവേഗം നടപ്പാക്കുന്നതിനിടെ തിരിച്ചടയ്ക്കേണ്ടിവരുന്ന അർഹതയില്ലാത്ത പണമിടപാടുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് മതിയായ സംവിധാനം സർക്കാർ ആദ്യം ഒരുക്കിയിരുന്നില്ലെന്നും മെറിഡിത്ത് പറഞ്ഞു.
കടം എഴുതിത്തള്ളണമോ?
അർഹതയില്ലാത്തവർക്ക് ലഭിച്ച ആനുകൂല്യങ്ങളുടെ മുഴുവൻ കുടിശ്ശികയും എഴുതിത്തള്ളുന്നത് രാഷ്ട്രീയമായി എളുപ്പമുള്ള തീരുമാനമാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പകരം, തിരിച്ചടവ് കൂടുതൽ ദീർഘകാലത്തേക്ക് വ്യാപിപ്പിക്കുകയോ ചില സാഹചര്യങ്ങളിൽ ഭാഗികമായി ഇളവ് നൽകുകയോ ചെയ്യാനുള്ള സംവിധാനം പരിഗണിക്കാമെന്നാണ് നിർദേശം.
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് പലിശരഹിതമായി തിരിച്ചടവ് നീട്ടിവയ്ക്കാൻ CRA നിലവിൽ അവസരം നൽകുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് സ്ഥിരമാണെന്ന് കണ്ടെത്തിയാൽ കടം എഴുതിത്തള്ളുന്നതിനുള്ള ശുപാർശ നൽകാനും CRAക്ക് കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
മഹാമാരി ആനുകൂല്യങ്ങളുടെ പിരിവ് ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കണമെന്നും പിരിച്ചെടുക്കൽ നടപടികളുടെ ചെലവ് പാർലമെന്ററി ബജറ്റ് ഓഫീസർ പരിശോധിക്കണമെന്നും മെട്രീ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ശേഷിക്കുന്ന കടങ്ങളിൽ ധാരണയിലെത്താൻ സിആർഎക്ക് കൂടുതൽ അധികാരം നൽകുന്നതിനായി നികുതി നിയമത്തിൽ ഭേദഗതി വരുത്തണമെന്നും 2026 അവസാനത്തോടെ 1,200ലധികം തീർപ്പാകാത്ത കേസുകൾ പരിഹരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
