Friday, September 18, 2026

യുവതിയോട് വംശീയ വിവേചനം; വന്‍കൂവര്‍ പോലീസ് വന്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ വിധി

വന്‍കൂവര്‍: വന്‍കൂവര്‍ പോലീസിന്റെ വംശീയ അധിക്ഷേപത്തിനും വിവേചനത്തിനും ഇരയായ കറുത്തവര്‍ഗ്ഗക്കാരിയായ യുവതിക്ക് 26,000 ഡോളറിലധികം (ഏകദേശം 22 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ബി.സി. ഹ്യൂമന്‍ റൈറ്റ്‌സ് ട്രൈബ്യൂണല്‍ വിധിപ്പിച്ചു. 2020 ഡിസംബറില്‍ ട്രാഫിക് പരിശോധനയ്ക്കിടെ വന്‍കൂവര്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നോട് വംശീയമായി വിവേചനം കാണിക്കുകയും അനാവശ്യമായി ഹാന്‍ഡ്കഫ് ധരിപ്പിക്കുകയും ചെയ്തു എന്ന് കാണിച്ച് സഫിയ എല്‍ഷാസ്ലി നല്‍കിയ പരാതിയിലാണ് വിധി.

റോഡില്‍ വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ അനാവശ്യമായി വിഷയം സങ്കീര്‍ണ്ണമാക്കുകയായിരുന്നുവെന്ന് ട്രൈബ്യൂണല്‍ അംഗം ലൈല സെയ്ദ് നിരീക്ഷിച്ചു. കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്ന വിധേയത്വം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉണ്ടായ അസഹിഷ്ണുതയും വംശീയ മനോഭാവവുമാണ് ഈ മോശം പെരുമാറ്റത്തിന് പിന്നിലെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.

തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ചില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥര്‍ സഫിയയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ഐഡി കൈവശമില്ലാത്ത ഘട്ടത്തില്‍ പേരും വിലാസവും ജനനതീയതിയും ചോദിച്ച് പോലീസ് ഡാറ്റാബേസില്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്ന സാധാരണ രീതി ഇവിടെ പോലീസ് പിന്തുടര്‍ന്നില്ല. കൂടാതെ, സഫിയ മദ്യപിച്ചിട്ടുണ്ടെന്ന പോലീസിന്റെ ആരോപണം തെറ്റാണെന്നും, അവര്‍ക്കെതിരെ പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ അത്യധികം പെരുപ്പിച്ചു കാണിച്ചതാണെന്നും വീഡിയോ തെളിവുകള്‍ പരിശോധിച്ച് ട്രൈബ്യൂണല്‍ കണ്ടെത്തി.

പോലീസിന്റെ വംശീയമായ പെരുമാറ്റവും അനാവശ്യമായ ബലപ്രയോഗവും ഒരു പൗരന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. സഫിയയുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചതിന് 25,000 ഡോളറും, സംഭവത്തിനിടയില്‍ കേടുപാടുകള്‍ സംഭവിച്ച അവരുടെ ഐഫോണിന് നഷ്ടപരിഹാരമായി 1,398 ഡോളറും ഉള്‍പ്പെടെയാണ് തുക അനുവദിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!