കീവ് : യുക്രൈനെതിരായ ഏറ്റുമുട്ടലില്‍ റഷ്യന്‍ സൈനികരെ പ്രശംസിച്ച് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. മോസ്കോയിലെ സ്റ്റേഡിയത്തില്‍ നടന്ന റാലിയിലാണ് പുടിൻ സൈനികരെ പ്രശംസിച്ച് സംസാരിച്ചത്. അധിനിവേശം മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോള്‍ പ്രതീക്ഷിച്ചതിലും വലിയ നഷ്ടങ്ങളും ഉപരോധവും റഷ്യക്ക് നേരിടേണ്ടതായി വന്നു.
മരിയുപോള്‍ സൈന്യം വളഞ്ഞതായി റഷ്യ അറിയിച്ചു. പ്രദേശത്തെ സാധാരണക്കാരുടെ മരണം ആശങ്ക വര്‍ധിപ്പിക്കുകയാണ്. വലിയ തോതിലുള്ള ബോംബാക്രമണമാണ് ഇന്നലെ നഗരത്തിലുണ്ടായത്. പ്രദേശത്തെ 80 ശതമാനത്തോളം വീടുകളും തകര്‍ന്നതായും ആയിരത്തോളം സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ അറിയിച്ചു.
അയ്യായിരത്തോളം പേരെ മരിയുപോളില്‍ നിന്ന് രക്ഷപ്പെടുത്തിയാതായി ഉദ്യോഗസ്ഥർ അറിയിച്ചു. വഴിയരികില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന കാഴ്ചകളായിരുന്നെന്ന് രക്ഷപ്പെട്ടവര്‍ അധികൃതരോട് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് സാധാരണക്കാര്‍ അഭയം തേടിയെത്തിയ ലിവിവില്‍ മിസൈലാക്രമണമുണ്ടായി.
യുക്രൈനിലെ പ്രതിസന്ധി തങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒന്നല്ലെന്ന് ഷി ജിന്‍പിങ്ങ് പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലിന് പിന്നിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നാറ്റൊ റഷ്യയുമായി ചർച്ച നടത്തണമെന്നും ഷി ജിന്‍പിങ് ആവശ്യപ്പെട്ടു. അധിനിവേശത്തില്‍ റഷ്യയെ കുറ്റപ്പെടുത്താതെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ചൈനയ്ക്ക് വീണ്ടും അമേരിക്ക മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി രണ്ട് മണിക്കൂറോളം വീഡിയോ കോളില്‍ സംസാരിച്ചു. റഷ്യയ്ക്ക് പിന്തുണ നൽകിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളും ബൈഡന്‍ ചൂണ്ടിക്കാണിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.