തിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്ര ട്രേഡ് യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഇന്ന് അർദ്ധരാത്രി തുടങ്ങി, 29-ാം തീയതി വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്. സർവീസ് സംഘടനകൾ ഉൾപ്പടെ പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എൽഐസി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയും തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കർഷകസംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നിവയാണ് പൊതുപണിമുടക്കിലെ പ്രധാന ആവശ്യങ്ങള്‍.
അവശ്യപ്രതിരോധസേവനനിയമം പിൻവലിക്കുക, കൊവിഡ് കാലപ്രതിസന്ധിയിൽ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്ത പാവപ്പെട്ടവർക്ക് പ്രതിമാസം 7500 രൂപ നൽകുക എന്നീ ആവശ്യങ്ങളും പൊതുപണിമുടക്കിൽ ഉന്നയിക്കുന്നു.
സംസ്ഥാനത്തും പണിമുടക്ക് ജനജീവിത്തെ സാരമായി ബാധിക്കും. 22 തൊഴിലാളി സംഘടനകളാണ് സംസ്ഥാനത്ത് പണിമുടക്കിൽ പങ്കെടുക്കുന്നത്. വ്യാപാരസ്ഥാപനങ്ങൾക്ക് പുറമേ വാഹനഗതാഗതവും സ്തംഭിക്കും. പണിമുടക്കിന് മുന്നോടിയായി റേഷൻകടകളും സഹകരണബാങ്കുകളും കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചിരുന്നു. കൊച്ചി ബിപിസിഎല്ലിലെ പണിമുടക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞുവെങ്കിലും പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് യൂണിയനുകൾ.
സംസ്ഥാനത്ത് ബസ് ഗതാഗതം സ്തംഭിക്കുമെന്നുറപ്പാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ബസ് സമരം പിൻവലിച്ചിരുന്നു. എന്നാൽ പല സ്വകാര്യബസ്സുകളും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം സർവീസ് നടത്തിയെങ്കിലും അർദ്ധരാത്രിയോടെ സർവീസ് അവസാനിപ്പിച്ചു. ഇതോടെ ബുധനാഴ്ചയോടെ മാത്രമേ സംസ്ഥാനത്ത് ബസ് ഗതാഗതം സാധാരണനിലയിലാകൂ. ഓട്ടോ, ടാക്സി സർവീസുകളും പണിമുടക്കിൽ പങ്കെടുക്കും.
പാൽ, പത്രം, ആശുപത്രികൾ, എയർപോർട്ട്, ഫയർ ആന്‍റ് റെസ്ക്യൂ എന്നീ അവശ്യസർവീസുകൾ പണിമുടക്കിലുണ്ടാകില്ല. ഹോട്ടലുകളും തുറക്കില്ല. സ്വകാര്യവാഹനങ്ങൾ തടയില്ലെന്നാണ് സംഘടനകൾ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ കെഎസ്ആർടിസി അടക്കമുള്ള സർവീസുകളിലെ ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
ദേശീയ പണിമുടക്ക് ട്രഷറികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ വ്യക്തമാക്കി. പണിമുടക്ക് മുന്നിൽ കണ്ട് ബില്ലുകള്‍ മാറുന്നതിൽ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. അവധി ദിവസമായിട്ടും ഇന്നലെ ട്രഷറി പ്രവർത്തിച്ചിരുന്നു. എന്നാൽ, പദ്ധതി വിഹിതം ചെലവാക്കുന്നതിൽ പണിമുടക്ക് ബാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.