കൊച്ചി: ചോറ്റാനിക്കര സ്വദേശിനിയായ യുവതിയെ ഭർത്താവ് കാനഡയിൽ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. 2020 ഡിസംബറിൽ ചോറ്റാനിക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് കേരള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് സിബിഐ ഏറ്റെടുത്തു.
വിവാഹശേഷം ഇരുവരും കാനഡയിലെ കാൽഗറിയിലേക്ക് താമസം മാറ്റി. കാനഡയിൽ ഭർത്താവിന് ഉണ്ടായിരുന്ന ആഡംബര വാഹനങ്ങളുടെ ഇൻഷുറൻസ് അടക്കാൻ യുവതിയുടെ കൈവശമുള്ള 75 പവൻ സ്വർണം പണയം വെക്കാൻ ആവശ്യപ്പെടുകയും അത് കൈക്കലാക്കിയ ശേഷം യുവതിയെ പലപ്പോഴായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഗർഭിണിയായ യുവതിയെ ഗർഭം അലസിപ്പിക്കുന്നതിനായി ക്രൂരമായി മർദിക്കുകയും തുടർന്ന് ഗർഭം അലസിപ്പിക്കുകയുമായിരുന്നു. ഒന്നാം വിവാഹവാർഷികത്തിൽ യുവതിയെ കൊലപ്പെടുത്തുവാൻ കാറപകടം ഉണ്ടാക്കാൻ പ്രതി ശ്രമിച്ചതായും യുവതി പരാതിയിൽ പറയുന്നു. കൊലപാതക ശ്രമത്തിന്റെ ഭാഗമായി യുവതിയുടെ ശരീരത്തിൽ മാരകമായ ലഹരിമരുന്നുകൾ കുത്തിവെക്കുന്നത് പതിവായിരുന്നു എന്നും പറയുന്നു. യുവതിയെ ക്ലീനിങ് ലോഷൻ നിർബന്ധപൂർവ്വം കുടിപ്പിക്കുകയും ഇതിന്റെ ഫലമായി ആന്തരിക അവയവങ്ങൾക്ക് പൊള്ളൽ ഏൽക്കുകയും യുവതിയുടെ സംസാരശേഷി നഷ്ടമാവുകയും ചെയ്തതായി പരാതിയിൽ സൂചിപ്പിക്കുന്നു.
പിന്നീട് നാട്ടിൽ മടങ്ങിയെത്തിയ യുവതിക്ക് ഇപ്പോഴും സംസാരശേഷി തിരിച്ചു കിട്ടിയിട്ടില്ല. ട്യൂബിൽ കൂടിയാണ് ഭക്ഷണം നൽകുന്നത്. നാട്ടിലെത്തിയതിനു ശേഷമാണു യുവതി പോലീസിൽ പരാതി നൽകുന്നത്. എന്നാൽ ഭർത്താവ് വിദേശത്ത് ആയതിനാൽ അന്വേഷണത്തിന് പരിമിതികൾ ഉണ്ടായതായി പോലീസ് പറയുന്നു. ഇതേതുടർന്നാണ് കേസ് സി ബി ഐ ഏറ്റെടുക്കണമെന്ന് ആവശ്യവുമായി യുവതിയുടെ കുടുംബം ഹൈകോടതിയെ സമീപിച്ചത്.