കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്ക വിദേശത്തെ എംബസികൾ അടച്ചുപൂട്ടുന്നു. ഇറാഖ്, നോർവേ, സുഡാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേതടക്കമുള്ള എംബസികളാണ് ശ്രീലങ്ക അടയ്ക്കുന്നത്. വിദേശ എംബസികളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ലങ്കൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പ്രതിസന്ധി അതീവ രൂക്ഷമായതോടെ ശ്രീലങ്കൻ എണ്ണക്കമ്പനികൾ പെട്രോളിന്റെ വില കുത്തനെ കൂട്ടി.
20 ശതമാനം വില വർധിപ്പിച്ചതോടെ ഒറ്റ ദിവസം കൊണ്ട് പെട്രോൾ വില 254 ൽ നിന്ന് 303 രൂപയിലേക്കെത്തി. ഇന്ധനക്ഷാമം രൂക്ഷമായതോടെ പവർകട്ട് തുടരുകയാണ്. 40,000 ടൺ സീഡൽ നൽകുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ. വിദേശകാര്യമന്ത്രി എസ് ജയശങ്കർ നാളെ ശ്രീലങ്കയിലെത്തുന്നുണ്ട്. മാലിദ്വീപ് സന്ദർശനത്തിന് ശേഷം ഉഭയകക്ഷി ചർച്ചകൾക്കായാണ് ജയശങ്കർ എത്തുന്നത്. കഴിഞ്ഞാഴ്ച ഇന്ത്യ സന്ദർശിച്ച ശ്രീലങ്കൻ വിദേശകാര്യമന്ത്രി കൂടുതൽ ഇടപെടൽ തേടിയിരുന്നു. ഭക്ഷ്യക്ഷാമം പരിഹരിക്കാൻ, ചൈന രണ്ടായിരം ടൺ അരി ശ്രീലങ്കയിലേക്ക് അയക്കും.
ഇതിനിടെ, നിലവിലെ അവസ്ഥ സംബന്ധിച്ച ലോകബാങ്ക് റിപ്പോർട്ട് ഇന്ന് ശ്രീലങ്കൻ പാർലമെന്റിൽ അവതരിപ്പിക്കും. ആദായനികുതി, വാറ്റ് തുടങ്ങിയവ വർധിപ്പിക്കുന്നതടക്കമുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്. കടലാസ് ക്ഷാമം രൂക്ഷമായതോടെ കൂടുതൽ ന്യൂസ്പേപ്പറുകൾ ലങ്കയിൽ പ്രവർത്തനം അവസാനിപ്പിച്ചു. വിലക്കയറ്റം രൂക്ഷമായതോടെ കലാപത്തിലേക്ക് നീങ്ങുകയാണ് ലങ്ക. പ്രസിഡന്‍റ് ഗോതബായ രാജപ്ക്സേയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ കൊളംബോയിൽ ഉൾപ്പെടെ ജനങ്ങൾ തെരുവിലിറങ്ങി. അക്രമവും കൊലപാതകങ്ങളും കൂടിയതായി റിപ്പോർട്ടുകളുണ്ട്.