കണ്ണൂർ : തുടർച്ചയായി മൂന്നാം തവണയും സി പി ഐ എം ജനറൽ സെക്രട്ടറി ആയി സീതാറാം യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് സമാപിച്ച സിപിഐ എം 23 -ാം പാർട്ടി കോൺഗ്രസാണ് സീതാറാം യെച്ചൂരിയെ ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. 85 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പൊളിറ്റ്ബ്യൂറോയെയും സമ്മേളനം തെരഞ്ഞെടുത്തു.
വിശാഖപട്ടണത്ത് 2015-ൽ നടന്ന 21 -ാം പാർട്ടി കോൺഗ്രസിലാണ് ആദ്യമായി യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നത്. ഹൈദരാബാദിൽ 2018-ൽ ചേർന്ന പാർട്ടി കോൺഗ്രസിൽ വീണ്ടും തെരഞ്ഞെടുത്തു. യെച്ചൂരിക്കു പുറമെ പ്രകാശ് കാരാട്ട്, മണിക് സർക്കാർ, പിണറായി വിജയൻ, ബി വി രാഘവുലു, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി, സൂര്യകാന്ത മിശ്ര, മുഹമ്മദ് സലിം, സുഭാഷിണി അലി, ജി രാമകൃഷ്ണൻ, തപൻസെൻ, നീലോൽപൽ ബസു, എ വിജയരാഘവൻ, രാമചന്ദ്രഡോം, അശോക് ധാവ്ളെ എന്നിവരാണ് മറ്റു പിബി അംഗങ്ങൾ. വിജയരാഘവൻ, രാമചന്ദ്രഡോം, അശോക് ധാവ്ളെ എന്നിവർ പുതുതായി പിബിയിലെത്തി. എസ് രാമചന്ദ്രൻപിള്ള, ബിമൻബോസ്, ഹന്നൻമൊള്ള എന്നിവർ ഒഴിവായി.
കേരളത്തിൽ നിന്നുള്ള നാലുപേർ ഉൾപ്പെടെ കേന്ദ്ര കമ്മിറ്റിയിൽ 17 പേരെ പുതിയതായി തിരഞ്ഞെടുത്തു. പുതുതായി മൂന്ന് വനിതകളെയും ഉൾപ്പെടുത്തി. ആകെ 15 വനിതകളാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. പി രാജീവ്, കെ എൻ ബാലഗോപാൽ, പി സതീദേവി, സി എസ് സുജാത എന്നിവരാണ് കേരളത്തിൽനിന്നുള്ള പുതിയ അംഗങ്ങൾ. കേരളത്തിൽ നിന്ന് എസ് രാമചന്ദ്രൻപിള്ളയ്‌ക്കുപുറമെ വൈക്കം വിശ്വൻ, പി കരുണാകരൻ എന്നിവർ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവായി. എം സി ജോസഫൈന്റെ നിര്യാണത്തിൽ പാർട്ടി കോൺഗ്രസ് അനുശോചിച്ചു.
