ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്‌റ്റിൽ വമ്പൻ ജയം കുറിച്ച് ടീം ഇന്ത്യ. ചാറ്റോഗ്രാമിൽ നടന്ന ആദ്യ ടെസ്‌റ്റിൽ 188 റൺസിനാണ് ഇന്ത്യ ബംഗ്ലാദേശിനെ വീഴ്ത്തിയത്. ജയത്തോടെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകളും ഇന്ത്യ സജീവമാക്കി. 513 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ബംഗ്ലാദേശ് 324 റൺസിന് എല്ലാവരും പുറത്തായി.
ആറ് വിക്കറ്റിന് 272 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാദേശ് 11.2 ഓവറിൽ 52 റൺസ് ചേർക്കുന്നതിനിടെ എല്ലാവരും പുറത്തായി.അവസാന ദിനം നാല് വിക്കറ്റ് ശേഷിക്കെ അവർക്ക് വേണ്ടിയിരുന്നത് 241 റൺസ് ആയിരുന്നു.

84 റൺസെടുത്ത ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനെ കുൽദീപ് യാദവ് ആദ്യ സെക്ഷനിൽ തന്നെ പുറത്താക്കിയതോടെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായി. മറ്റാർക്കും ബംഗ്ലാ നിരയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ സാകിര്‍ ഹസന്‍ (100), സഹ ഓപ്പണര്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ (67) എന്നിവര്‍ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റില്‍ 124 റണ്‍സ് സ്കോർ ബോർഡിൽ ചേർക്കാനും ഇരുവർക്കുമായി.
നാല് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലും മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവുമാണ് രണ്ടാമിന്നിങ്‌സില്‍ ആതിഥേയരെ വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് രണ്ടിന്നിങ്‌സിലുമായി എട്ട് വിക്കറ്റുമായി പ്ലയെർ ഓഫ് ദി മാച്ച് അവാർഡിനും അർഹനായി.
