പാൻഡെമിക് കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ടൊറന്റോയിൽ നോറോവൈറസ് കേസുകളിൽ വൻതോതിൽ വർദ്ധനവ് ഉണ്ടായതായി ടൊറന്റോ പബ്ലിക് ഹെൽത്ത് (ടിപിഎച്ച്) റിപ്പോർട്ട്. എന്നാൽ നിലവിലെ കേസുകളുടെ അവസ്ഥ കോവിഡ്-19-ന് മുമ്പുള്ള രീതിയിലേക്ക് എത്തിയിട്ടില്ലെന്നും പൊതുജനാരോഗ്യ യൂണിറ്റ് പറഞ്ഞു.
ഗ്രീൻവ്യൂ ലോഡ്ജ്, സെന്റിനിയൽ പാർക്ക് പ്ലേസ്, അമിക്ക ബേവ്യൂ ഗാർഡൻസ്, ബ്രാഡ്ഗേറ്റ് ആംസ് എന്നീ റിട്ടയർമെന്റ് ഹോമുകളിലായി നാല് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ടൊറന്റോ പബ്ലിക് ഹെൽത്ത് അറിയിച്ചു.
രോഗബാധിതരുടെ ശരീരസ്രവങ്ങളിലൂടെയും ഉമിനീർ, ഛർദ്ദി അല്ലെങ്കിൽ, സാധാരണയായി, മലമൂത്ര വിസർജ്ജനം പോലുള്ള മലിനീകരണങ്ങളിലൂടെയുമാണ് നോറോവൈറസ് പകരുന്നതെന്നും കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ ജാഗ്രത പാലിക്കണെന്നും പബ്ലിക് ഹെല്‍ത്ത് ഏജന്‍സി മുന്നറിയിപ്പ് നൽകി. ഛർദ്ദിക്കും വയറിളക്കത്തിനും കാരണമാകുന്ന നോർവാക്ക് വൈറസ് എന്നും അറിയപ്പെടുന്ന നൊറോവൈറസ്, ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എളുപ്പത്തിൽ പടരുന്നു. സാധാരണഗതിയിൽ, നോറോവൈറസ് കേസുകൾ നവംബറിൽ വർദ്ധിക്കുകയും ഏകദേശം ഏപ്രിൽ വരെ നീണ്ടുനിൽക്കുകയും ചെയ്യുമെന്ന് ടിപിഎച്ച് അറിയിച്ചു.
നോറോവൈറസിന്റെ ഇൻകുബേഷൻ കാലയളവ് 12 മുതൽ 48 മണിക്കൂർ വരെയാണ്. എന്നാൽ ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ എക്സ്പോഷർ കഴിഞ്ഞ് 12 മണിക്കൂറിന് ശേഷം പ്രത്യക്ഷപ്പെടാം. രോഗലക്ഷണങ്ങൾ സാധാരണയായി 24 മുതൽ 36 മണിക്കൂർ കഴിയുമ്പോൾ കുറയാൻ തുടങ്ങുമെന്നും ടൊറന്റോ പബ്ലിക് ഹെൽത്ത് അറിയിച്ചു.
