കഴിഞ്ഞ വർഷം ആദ്യം മുതൽ ക്യുബക്കിൽ ഏവിയൻ ഫ്ലൂ ബാധിച്ച ഒരു ദശലക്ഷത്തിലധികം പക്ഷികളെ കൊന്നൊടുക്കിയതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വരെ, പ്രവിശ്യയിലെ 20 സ്ഥലങ്ങളിൽ സജീവമായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഏജൻസി പറയുന്നു.
ആൽബർട്ടയിൽ 11 സൈറ്റുകളിൽ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ എട്ട് സ്ഥലങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ക്യൂബെക്കിലെ 945,000 ഉൾപ്പെടെ, കഴിഞ്ഞ വർഷം മുതൽ രാജ്യത്ത് 7.6 ദശലക്ഷത്തിലധികം പക്ഷികൾ ഫ്ലൂ ബാധിച്ച് മരിക്കുകയോ ദയാവധം ചെയ്യുകയോ ചെയ്തിട്ടുണ്ട്.
പക്ഷിപ്പനി പടർന്നു പിടിച്ചതോടെ, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പക്ഷികളുടെ പ്രദർശനങ്ങൾ, മേളകൾ അല്ലെങ്കിൽ വിൽപ്പന എന്നിവ ഏപ്രിൽ 26-ന് ക്യുബക് സർക്കാർ നിരോധിച്ച് പുതിയ നിയമം നടപ്പിലാക്കി. രോഗം വഹിക്കുന്ന ദേശാടന പക്ഷികളുടെ തിരിച്ചുവരവ് കാരണം വസന്തകാലത്ത് കേസുകൾ വർദ്ധിക്കുമെന്ന് എക്വിപ്പ് ക്യൂബെക്കോയിസ് ഡി കൺട്രോൾ ഡെസ് മലഡീസ് അവികോൾസിന്റെ ജനറൽ മാനേജരായ പെല്ലെറ്റിയർ മുന്നറിയിപ്പ് നൽകി.
മോൺട്രിയലിന് കിഴക്ക് മോണ്ടെറെജി മേഖലയിലെ ഫാമുകളിലാണ് നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് യൂണിവേഴ്‌സിറ്റി ഡി മോൺട്രിയൽ വെറ്ററിനറി സ്‌കൂളിലെ പ്രൊഫസർ ജീൻ-പിയറി വൈലൻകോർട്ട് പറഞ്ഞു.
രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്ന ചില ഫാമുകൾ താറാവ് ഫാമുകളാണെന്നും, രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുമ്പ് താറാവുകൾ കൂടുതൽ കാലം രോഗം വഹിക്കുന്നതിനാൽ അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ക്യൂബെക്ക് ഒഴികെ, കാനഡയിലെയും യുഎസിലെയും കേസുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ കുറവാണെന്ന് വൈലൻകോർട്ട് പറഞ്ഞു.
274 ഇനം പക്ഷികളിലും സീലുകൾ, കുറുക്കന്മാർ, റാക്കൂണുകൾ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് സസ്തനികളിലും ഏവിയൻ ഫ്ലൂ കണ്ടെത്തിയതായി വൈലൻകോർട്ട് പറഞ്ഞു.
