ലണ്ടൻ : നഗരവൈരികളായ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ, ഇരുപകുതികളിലായി നായകൻ ഇല്‍കൈ ഗുണ്ടോഗന്‍ നേടിയ ഇരട്ടഗോളുകളുടെ മികവിൽ തകർത്ത് മാഞ്ചസ്റ്റർ സിറ്റി എഫ്‌എ കപ്പിൽ മുത്തമിട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റി യുണൈറ്റഡിനെ വീഴ്ത്തിയത്. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ സിറ്റി സീസണിൽ നേടുന്ന രണ്ടാം കിരീടമായിത്.
സിറ്റിയ്ക്ക് വേണ്ടി നായകന്‍ ഇല്‍കൈ ഗുണ്ടോഗന്‍ ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ യുണൈറ്റഡിനായി നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പെനാൽറ്റിയിലൂടെ ആശ്വാസ ഗോള്‍ നേടി.

മത്സരം തുടങ്ങി 13-ാം സെക്കന്‍ഡില്‍ തന്നെ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് സിറ്റിയ്ക്കായി ഗുണ്ടോഗന്‍ ഗോൾ നേടി. എന്നാല്‍ 33-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിന് സമനില സമ്മാനിച്ചു. ബോക്‌സിൽ ആരോൺ വാൻ ബിസാക്കയെ തടയാനുള്ള ശ്രമത്തിനിടെ പന്ത് ഗ്രീലിഷിന്റെ കൈയിൽ തട്ടിയതോടെയാണ് റഫറി പെനാൽറ്റി വിധിച്ചത്. രണ്ടാം പകുതിയിൽ വീണ്ടും ആക്രമിച്ച് കളിച്ച സിറ്റിക്കായി 51-ാം മിനിറ്റില്‍ ഗുണ്ടോഗന്‍ വീണ്ടും ഗോൾ നേടി.
യുവേഫ ചാംപ്യൻസ് ലീഗിലും ഫൈനലിൽ കടന്ന സിറ്റി, അടുത്ത ശനിയാഴ്ച നടക്കുന്ന പോരാട്ടത്തിൽ ഇന്റർ മിലാനെ നേരിടും. ഇന്റര്‍ മിലാനെ കീഴടക്കിയാല്‍ പെപ്പ് ഗാര്‍ഡിയോളയ്ക്കും സംഘത്തിനും ഹാട്രിക്ക് കിരീടം നേടാം.
