മോൺട്രിയൽ : കഴിഞ്ഞ ആഴ്‌ചയുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ലോറൻഷ്യൻ ബാങ്ക് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റാനിയ ലെവെല്ലിനെയും ബോർഡ് ചെയർമാൻ മൈക്കൽ മുള്ളറെയും പുറത്താക്കി.
പത്ത് വർഷത്തിലേറെയായി ലോറൻഷ്യൻ ബാങ്കിൽ പ്രവർത്തിക്കുന്ന എറിക് പ്രൊവോസ്റ്റ് പുതിയ പ്രസിഡന്റും സിഇഒയുമായി ചുമതലയേൽക്കും. ബോർഡ് ചെയർമാനായി മൈക്കൽ ബോയ്‌ചുക്ക് സ്ഥാനമേൽക്കും.

“ബാങ്കിന്റെ ഉപഭോക്താക്കളുമായുള്ള വിശ്വാസം പുനഃസ്ഥാപിക്കുകയും കഴിഞ്ഞ ആഴ്ചയിലെ സാങ്കേതിക തകരാറിന്റെ അനന്തരഫലങ്ങൾ പരിഹരിക്കുകയും ചെയ്യുക എന്നതായിരിക്കും പ്രസിഡന്റെന്ന നിലയിൽ പ്രൊവോസ്റ്റിന്റെ ആദ്യ ചുമതലയെന്ന് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.
സാങ്കേതിക തകരാറിനെ തുടർന്നുള്ള എല്ലാ പ്രശ്നങ്ങളും വേഗത്തിൽ പരിഹരിക്കുക, ഉപഭോക്താക്കളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് എറിക് പ്രൊവോസ്റ്റിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യങ്ങൾ.

കഴിഞ്ഞ ഞായറാഴ്ച രാവിലെ ആരംഭിച്ച സാങ്കേതിക തകരാറിനെ തുടർന്ന് ബിൽ പേയ്മെന്റുകൾ, നിക്ഷേപങ്ങൾ, മണി ട്രാൻസ്ഫർ എന്നിവ പോലെ ഓൺലൈനിൽ നടത്തുന്ന ഇടപാടുകളെ കാര്യമായി ബാധിച്ചിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെ സർവീസ് പുനരാരംഭിച്ചെങ്കിലും ചില നിക്ഷേപങ്ങൾ ചില ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ കാണാൻ സാധിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മീഡിയ റിലേഷൻസ് സീനിയർ മാനേജർ മെറിക്ക് സെഗ്വിൻ പറഞ്ഞു. ഉടൻ തന്നെ ഈ തകരാർ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓൺലൈൻ സർവ്വീസിലെ തകരാർ മൂലം ഏതെങ്കിലും ഉപഭോക്താക്കൾ പിഴ ഫീസ് അടച്ചിട്ടുണ്ടെങ്കിൽ, അവ തിരികെ നൽകുമെന്നും ഫോണിലൂടെയോ നേരിട്ടോ ബാങ്കുമായി ബന്ധപ്പെടാമെന്നും മെറിക്ക് സെഗ്വിൻ പറഞ്ഞു.
പതിവ് ഐടി മെയിന്റനൻസ് അപ്‌ഡേറ്റിനെ തുടർന്നാണ് തകരാർ ഉണ്ടായതെന്ന് ബാങ്ക് വക്താവ് അറിയിച്ചു. ഉപഭോക്താക്കൾക്ക് എടിഎമ്മുകളിൽ നിക്ഷേപം നടത്താൻ കഴിയില്ലെങ്കിലും പണം പിൻവലിക്കാനും അവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സാധാരണ പോലെ ഉപയോഗിക്കാനും കഴിയും.
