ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ വേണമെന്ന അന്താരാഷ്ട്ര ആവശ്യത്തെ പിന്തുണച്ച് കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് പ്രധാനമന്ത്രിമാര്‍. സംയുക്ത പ്രസ്താവനയിലാണ് ഗാസയിൽ സ്ഥിരമായ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രിമാര്‍ പറഞ്ഞത്.
ഗാസയില്‍ സാധാരണക്കാര്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള ഇടം കുറഞ്ഞു വരുന്നു എന്നതില്‍ തങ്ങള്‍ ആശങ്കാകുലരാണെന്നും ഹമാസിനെ പരാജയപ്പെടുത്തേണ്ടതിന് പലസീതിനികള്‍ വിലനല്‍കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രിമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ ഏകപക്ഷീയമാകില്ലെന്നും ഗാസയില്‍ തടവിലാക്കിയ എല്ലാ തടവുകാരെയും ഹമാസ് മോചിപ്പിക്കണമെന്നും പലസ്തീന്‍ സിവിലിയന്മാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
![](http://mcnews.ca/wp-content/uploads/2023/10/PRASANTH-VIJAYA-1024x536.jpeg)
ഗാസയില്‍ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയിലും ഇസ്രയേലിന്റെ നിലപാടുകളിലും ലോകരാജ്യങ്ങളുടെ പിന്തുണ കുറഞ്ഞുവരികയാണെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഗാസയിൽ സ്ഥിരമായ വെടിനിര്‍ത്തലിന് വേണ്ടിയുള്ള അടിയന്തര അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണച്ച് കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിമാര്‍ രംഗത്തെത്തിയത്.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വിവേചനരഹിതമായ ബോംബാക്രമണമാണെന്നും ഇസ്രയേലിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും നെതന്യാഹു നിലപാട് മയപ്പെടുത്തേണ്ടി വരുമെന്നുമായിരുന്നു ചൊവ്വാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്.