ക്രിസ്മസും പുതുവത്സരവും എത്തിയതോടെ ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ സ്വകാര്യ ബസുകൾ കുത്തനെ വർധിപ്പിച്ചു. ഭൂരിഭാഗം സ്വകാര്യ ബസുകളും ഈടാക്കുന്നത് ഇരട്ടിയിലധികം തുകയാണ്. വിമാന നിരക്കുകളിലും വൻ വർധനയുണ്ടായി. ഇത്തവണ സ്‌പെഷ്യൽ ട്രെയിനുകൾ ഇല്ലാത്തത് പ്രതിസന്ധിയുടെ ആഴം കൂട്ടി.

നാട്ടിലെത്താൻ വഴിയില്ലാതെ സാധാരണക്കാർ വലയുകയാണ്. കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്ന് കെ എസ് ആർ ടി സി അറിയിച്ചു. ബെംഗളുരുവിൽ നിന്ന് കോഴിക്കോട്ടേക്ക് നിരക്ക് 3250 മുതൽ 3500 രൂപ വരെയാണ്. നാളെ കണ്ണൂരിലെത്താൻ സ്വകാര്യ എ സി സ്ലീപ്പർ ബസിൽ ഈടാക്കുന്നത് 2,999 രൂപയാണ്. സെമി സ്ലീപ്പറെങ്കിൽ 2495 രൂപ. മറ്റന്നാൽ 2800 മുതൽ 3000 വരെ നൽകണം.
വിമാനത്തിന് സാധാരണ നിലയിൽ 3,000 മുതൽ 4,000 വരെയാണ് ടിക്കറ്റ് നിരക്ക്. നിലവിലിത് 8,000 മുതൽ 13,000 വരെയായി ഉയർന്നിട്ടുണ്ട്. ബംഗളുരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമായ ആയിരക്കണക്കിന് പേരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.