അയോധ്യ: ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച അയോധ്യാ ധാം ജങ്ഷൻ റെയിൽവേ സ്‌റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. നിലവിലെ സ്‌റ്റേഷനുസമീപം ഒന്നാം ഘട്ടമായി നിർമിച്ച പുതിയ സ്റ്റേഷനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഇന്ത്യൻ റെയിൽവേയുടെ പുതിയ കൂട്ടിച്ചേർക്കലുകളായ രണ്ട് അമൃത് ഭാരത് ട്രെയിനുകളും ആറ് വന്ദേഭാരത് എക്‌സ്പ്രസുകളും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

മൂന്ന് പ്ലാറ്റ്‌ഫോമുകളടക്കം വിമാനത്താവള ടെർമിനലുകൾക്ക് സമാനമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, ഫുഡ്, പ്ലാസകൾ, പൂജാ ആവശ്യങ്ങൾക്കുള്ള കടകൾ, ക്ലോക്ക് റൂമുകൾ, ശിശുപരിപാലന മുറികൾ, കാത്തിരിപ്പുകേന്ദ്രങ്ങൾ, ആരോഗ്യപരിപാലന കേന്ദ്രം, തുടങ്ങിയ സംവിധാനങ്ങൾ ഒരുലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.
ദർഭംഗ- അയോധ്യ- ഡൽഹി, മാൾഡ- ബെംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസുകളാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര- ന്യൂഡൽഹി, അമൃത്സർ- ഡൽഹി, കോയമ്പത്തൂർ- ബെംഗളൂരു, മംഗളൂരു- മഡ്ഗാവ്, ജൽന- മുംബൈ, അയോധ്യ- ഡൽഹി വന്ദേഭാരത് എക്‌സ്പ്രസുകളും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന, പുഷ് പുൾ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വന്ദേ ഭാരതിനോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയാണ് അമൃത് ഭാരത് തീവണ്ടികൾ ട്രാക്കിലിറങ്ങുന്നത്. ഫ്‌ളാഗ് ഓഫിന് മുമ്പ് അമൃത് ഭാരത് എക്‌സ്പ്രസിനുള്ളിൽ വിദ്യാർഥികളുമായി പ്രധാനമന്ത്രി സംവദിച്ചു.