തിരുവനന്തപുരം: സിഗരറ്റ് പായ്‌ക്കറ്റുകളാൽ ഉയർന്ന എംആർപി രേഖപ്പെടുത്തി സംസ്ഥാന വ്യാപകമായി വിൽപ്പന നടക്കുന്നതായി പരാതി ഉയർന്നതോടെ പരിശോധന കടുപ്പിച്ച് അധികൃതർ.ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാനവ്യാപകമായി വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി വരികയാണ്. ലീഗൽ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾ പ്രകാരം ഒരിക്കൽ പ്രിന്‍റ് ചെയ്ത വില മാറ്റുവാനോ കൂടിയ വിലയ്ക്ക് വിൽക്കുവാനോ പാടില്ല. എന്നാൽ കശ്മീർ പോലെയുള്ള സംസ്ഥാനങ്ങളിൽ വിൽക്കുന്നതിനായി നിർമിച്ച കുറഞ്ഞ എംആർപിയിൽ പായ്ക്ക് ചെയ്ത വിൽസ് നേവികട്ട് സിഗരറ്റ് പായ്ക്കറ്റുകളിൽ ആണ് ഇത്തരത്തിൽ ഉയർന്ന എംആർപി സ്റ്റിക്കർ ഒട്ടിച്ച് കേരളത്തിൽ വ്യാപകമായി വില്പന നടത്തുന്നതായി കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി 257 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 49 രൂപ എംആർപി ഉള്ളവയിൽ 80 രൂപ രേഖപ്പെടുത്തിയ 51 കേസുകൾ കണ്ടെടുത്തു. 1,67,000 രൂപ പിഴയീടാക്കി. പിഴ ഒടുക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
ഇത്തരത്തിൽ നിയമവിരുദ്ധമായ പ്രവർത്തനത്തിന്‍റെ പേരിൽ വിൽസ് സിഗരറ്റ് നിർമാണ കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുവാനും നിയമലംഘനം കമ്പനിയുടെ അറിവോടെയല്ലെങ്കിൽ ഉത്തരവാദികളായവരെ കണ്ടെത്തി നടപടി എടുക്കുവാനും മന്ത്രി നിർദേശം നൽകി.
