ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മത്സരിക്കേണ്ട സീറ്റുകളെ സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണയായി. 15 സീറ്റിൽ സിപിഎം മത്സരിക്കും. 4 സീറ്റിൽ സിപിഐ. കോട്ടയം സീറ്റ് കേരള കോൺഗ്രസിന് (എം) നൽകും. നാളെ ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെയുള്ള 20 സീറ്റിൽ 19 എണ്ണത്തിലും യുഡിഎഫാണ് വിജയിച്ചത്. ആലപ്പുഴയില് മാത്രമാണ് എൽഡിഎഫിനു വിജയിക്കാനായത്.
ഇത്തവണ 19 സീറ്റുകളും നിലനിർത്താനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. പരമാവധി സീറ്റുകൾ പിടിച്ചെടുക്കാൻ എൽഡിഎഫ് പരിശ്രമിക്കുമ്പോൾ തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ നേട്ടമുണ്ടാക്കലാണ് ബിജെപി ലക്ഷ്യം. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ സിപിഐയുടെ നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. സിപിഎം നേതൃയോഗങ്ങൾ നാളെ മുതൽ തിങ്കൾ വരെയാണ് നടക്കുക.

പരമാവധി വേഗത്തിൽ സീറ്റ് നിർണയ ചർച്ചകൾ പൂർത്തിയാക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. സിപിഎം കേരള കോൺഗ്രസിന് (എം) വിട്ടു കൊടുക്കുന്ന കോട്ടയം സീറ്റിൽ കഴിഞ്ഞതവണ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി തോമസ് ചാഴിക്കാടനെതിരെ ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ.വാസവനായിരുന്നു മത്സരിച്ചത്. കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്കെത്തിയ സാഹചര്യത്തിലാണ് സീറ്റ് കൈമാറുന്നത്.സിപിഐയ്ക്ക് തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാർഥിയെ കണ്ടെത്താനായിട്ടില്ല.
പന്ന്യന് രവീന്ദ്രൻ മത്സരിക്കുമെന്ന അഭ്യൂഹം തള്ളി അദ്ദേഹം തന്നെ രംഗത്തെത്തി. മാവേലിക്കരയിൽ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അരുൺകുമാറും വയനാട്ടിൽ സിപിഐ ദേശീയ നിർവാഹ സമിതി അംഗം ആനി രാജയും തൃശൂരിൽ വി.എസ്.സുനിൽകുമാറും മത്സരിക്കുമെന്നു പ്രചാരണമുണ്ട്. ടി.എം.തോമസ് ഐസക്, കെ.കെ.ശൈലജ, എ.കെ.ബാലൻ, എം.സ്വരാജ് എന്നിവരെ സിപിഎം മത്സരരംഗത്തിറക്കിയേക്കും.
