ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനോഹര ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ഗാന രചയിതാവിന്റെ സ്മരണയ്ക്ക് ഇന്നേക്ക് പതിനാല് വർഷം. തലമുറയുടെ തന്നെ ചലച്ചിത്ര സംഗീത ഭാവുകത്വത്തിന് പുതിയൊരു നിര്‍വ്വചനം കൊടുത്ത പ്രതിഭ. പ്രണയവും വിരഹവും ജീവിതവും സന്തോഷവും സങ്കടവുമൊക്കെ അക്ഷരങ്ങളിലൂടെ ചാലിച്ചെടുത്ത് മനസുകളില്‍ നിറയ്ക്കാനുള്ള അസാധാരണമായ സിദ്ധി അദ്ദേഹത്തി നുണ്ടായിരുന്നു. അസാധാരണമായ കാവ്യ സിദ്ധി കൊണ്ട് അനുഗ്രഹീതനായിരുന്നു ഗിരീഷ് പുത്തഞ്ചേരി.

ചലച്ചിത്ര ഗാന മേഖലയിലേക്ക് കാലം തെറ്റിയാണ് തന്റെ വരവെന്ന് പലപ്പോഴും വിശ്വസിച്ചിരുന്ന ഗിരീഷ് പക്ഷെ, രണ്ടു ദശകങ്ങള്‍ കൊണ്ട് മലയാളത്തിനും മലയാളിക്കും അഭിമാനമായി മാറി. ഏഴു പ്രാവിശ്യം മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. കാല്‍പ്പനിക ലോകത്ത് തീര്‍ത്തും സ്വതന്ത്രനായി വിഹരിച്ച ഈ കവി ഭഗവാനായി അര്‍പ്പിച്ചത് കളഭവും തന്റെ മനസും കൂടിയാണ്. സൂര്യപ്രഭയും നീലനിലാവും ഒരുപോലെ സ്വായത്തമായിരുന്ന കവിക്ക് പ്രണയത്തിന്റെ സംഗീതം ഹൃദയങ്ങളിലെത്തിക്കാന് സാധിച്ചു. നിലാവിനെയും മേഘത്തെയും മഴയെയും വെയിലിനെയും കിളിയെയും കാറ്റിനെയുമൊക്കെ ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ വീക്ഷിച്ചു.
328 ചിത്രങ്ങളിലായി 1556 ഗാനങ്ങള്‍ രചിച്ചു. ‘ചക്രവാളത്തിനപ്പുറം’ എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യഗാനം എഴുതിയത്. ‘ഹാപ്പി ഹസ്ബന്റ്സ്’ ആണ് അവസാന ചിത്രം. ‘ദേവാസുരത്തിലെ ‘സൂര്യകിരീടം വീണുടഞ്ഞു’ എന്ന ഗാനം ചലച്ചിത്ര ഗാനരചയിതാക്കള്‍ക്കിടയില്‍ മുന്‍നിരക്കാരനാക്കി. സമ്മർ ഇൻ ബത്ലഹേമിലെ ഒരു രാത്രി കൂടി വിടവാങ്ങവേ, എത്രയോ ജന്മമായ് എന്നിങ്ങനെയുള്ള രണ്ടു ഗാനങ്ങൾ. അതേപോലെ പ്രണയവർണങ്ങളിലെ കണ്ണാടിക്കൂടും കൂട്ടി, മീശമാധവനിലെ കരിമിഴിക്കുരുവിയെ കണ്ടീല, ആറാം തമ്പുരാനിലെ ഹരിമുരളീരവവും.. പാടി തൊടിയിലാരോ, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ.. മൂവന്തിത്താഴ്വരയിൽ, ബാലേട്ടനിലെ ഇന്നലെ എന്റെ നെഞ്ചിലേ… മാടമ്പിയിലെ അമ്മ മഴക്കാറ് എന്നിങ്ങനെ പറഞ്ഞാൽ തീരാത്ത ഒട്ടേറെ ഗാനങ്ങളാണ് പുത്തഞ്ചേരി മലയാളിക്കു സമ്മാനിച്ചത്.
