ഇന്ത്യയില്‍ വിനോദ സഞ്ചാരത്തിനെത്തിയ സ്പാനിഷ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കോട്ടയത്ത് തന്റെ ബന്ധുക്കൾ ഒരുക്കിയ വിരുന്നില്‍ ഇവര്‍ പങ്കെടുത്തിരുന്നുവെന്നും ഈ വാർത്ത തന്നെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്നും നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘ഈ വാര്‍ത്ത എന്നെ തകര്‍ത്തുകളഞ്ഞു, ഈ അടുത്ത് ഇരുവരും കോട്ടയത്ത് എന്റെ ബന്ധുക്കളുടെ വീട്ടിൽ വിരുന്നിന് ഉണ്ടായിരുന്നു. ആർക്കും ഇങ്ങനെയൊരു അവസ്ഥ ഒരിടത്തും ഉണ്ടാവരുത്’, എന്നായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.
കൂടാതെ അക്രമത്തിന് ശേഷം ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വരുകയും എന്താണ് സംഭവിച്ചതെന്ന് പറയുകയും ചെയ്‌തു. ‘ഒരാള്‍ക്കും സംഭവിക്കരുതെന്ന് ഞങ്ങള്‍ കരുതുന്ന ഒന്ന് ഞങ്ങള്‍ക്ക് സംഭവിച്ചു. ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് എന്നെ റേപ്പ് ചെയ്തു. ഞങ്ങളെ മര്‍ദിക്കുകയും മോഷ്ടിക്കുകയും ചെയ്തു. അധികം വസ്തുക്കള്‍ മോഷ്ടിച്ചില്ല. കാരണം അവര്‍ക്ക് എന്നെ റേപ്പ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഞങ്ങളിപ്പോള്‍ പൊലീസിനൊപ്പം ആശുപത്രിയിലാണ് ഉള്ളത്’, ലൈവ് വീഡിയോയില്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് സ്ത്രീ പറഞ്ഞു.
ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയ ദമ്പതികള്‍ക്ക് ഝാര്‍ഖണ്ഡില്‍ വെച്ചാണ് അതിക്രമം നേരിട്ടത്. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ഝാര്‍ഖണ്ഡിലെത്തിയ ഇവര്‍ ഡുംകയില്‍ രാത്രി തങ്ങാനായി ഒരു ടെന്റ് ഒരുക്കുന്നതിനിടെ ഏഴ് പേര്‍ അടങ്ങുന്ന സംഘം പ്രദേശത്ത് എത്തുകയും യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു.
