ഓട്ടവ : ആദ്യഘട്ട കരാർ ചർച്ച പരാജയപ്പെട്ടതോടെ പണിമുടക്കിന് ഒരുങ്ങി ഓട്ടവ സർവകലാശാലയിലെ (uOttawa) പ്രൊഫസർമാരും ലൈബ്രേറിയന്മാരും. 80.9% അംഗങ്ങളും സമരത്തിന് അനുകൂലമായി വോട്ട് ചെയ്തതായി uOttawa പ്രൊഫസർമാരെയും ലൈബ്രേറിയന്മാരെയും പ്രതിനിധീകരിക്കുന്ന യൂണിയൻ അസോസിയേഷൻ ഓഫ് പ്രൊഫസേഴ്സ് ഓഫ് യൂണിവേഴ്സിറ്റി ഓഫ് ഓട്ടവ (APUO) അറിയിച്ചു.

നവംബർ 5-നാണ് ഇരുകക്ഷികളും തമ്മിലുള്ള കരാർ ചർച്ച ആരംഭിച്ചത്. 2025 ജനുവരി 15, 16, 17 തീയതികളിൽ വീണ്ടും ഇരുപക്ഷവും ചർച്ച നടത്തുമെന്നും യൂണിയൻ പറയുന്നു. എന്നാൽ അംഗങ്ങൾ മുമ്പൊരിക്കലും പണിമുടക്കിയിട്ടില്ലെന്നും 2013-ൽ ഒരു തവണ മാത്രമേ സമരത്തിന് അനുകൂലമായി വോട്ട് ചെയ്തിട്ടുള്ളൂവെന്നും APUO പ്രസിഡൻ്റ് ദിമിത്രി കാർമിസ് പറഞ്ഞു. വിദ്യാഭ്യാസത്തിൻ്റെയും ഗവേഷണത്തിൻ്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അംഗങ്ങളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ സർവകലാശാല തുടർച്ചയായി വിസമ്മതിച്ചതിൻ്റെ ഫലമാണ് സമരമെന്ന് അദ്ദേഹം പറയുന്നു. ഓട്ടവ സർവകലാശാലയിലെ ആയിരത്തി മൂന്നൂറിൽ താഴെ അംഗങ്ങളെ മാത്രമാണ് യൂണിയൻ പ്രതിനിധീകരിക്കുന്നത്. നവംബർ 12 നും 14 നും ഇടയിൽ നടന്ന പണിമുടക്ക് വോട്ടെടുപ്പിൽ 1026 വോട്ടുകളിൽ 830 പേർ അനുകൂലമായും 196 പേർ മാൻഡേറ്റിനെ എതിർത്തും വോട്ട് ചെയ്തു.
