Thursday, March 26, 2026

ഇടവേളയ്ക്കു ശേഷം കേരള ഗവര്‍ണറും സര്‍ക്കാരും അടി തുടങ്ങി, സിസ തോമസിനെ വീണ്ടും വിസിയാക്കി ആരിഫ് ഖാന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരുമായി വീണ്ടും യുദ്ധം തുടങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,സര്‍ക്കാറിനെ വെല്ലുവിളിച്ച് കെടിയു, ഡിജിറ്റല്‍ വിസിമാരെ നിയമിച്ച് ഗവര്‍ണ്ണര്‍.സര്‍ക്കാര്‍ എതിര്‍പ്പ് മറികടന്ന് സാങ്കേതിക സര്‍വകലാശാല വിസി ആയി ചുമതലയേറ്റതിന്റെ പേരില്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ ഡോ.സിസ തോമസിനെ തന്നെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായും. കുസാറ്റിലെ ഷിപ്പ് ടെക്‌നോളജി വിഭാഗം പ്രൊഫസര്‍ കെ ശിവപ്രസാദിനെയാണ് സാങ്കേതിക സര്‍വകലാശാലയുടെ താല്‍ക്കാലിക വിസിയായും ഗവര്‍ണര്‍ നിയമിച്ചു.സിസ തോമസിന് എതിരെ ഹൈക്കോടതിയില്‍നിന്നും സുപ്രീം കോടതിയില്‍നിന്നും സര്‍ക്കാരിന് പിന്‍തുണ ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് സ്വയം തീരുമാനപ്രകാരം സിസയെ വീണ്ടും ഡിജിറ്റല്‍സര്‍വകലാശാല വിസിയായി നിയമിച്ച് കൊണ്ട് ഗവര്‍ണ്ണര്‍ ഉത്തരവിറക്കിയത്.സര്‍ക്കാരിന്റെയും ഇടതു വിദ്യാഭ്യാസ സംഘടനകളില്‍നിന്നും കടുത്ത എതിര്‍പ്പ് നേരിട്ട് വിസി പദവിയില്‍നിന്ന് വിരമിച്ച സിസ തോമസ് വീണ്ടും സര്‍വകലാശാലയുടെ തലപ്പത്തേക്ക് എത്തുമ്പോള്‍ സര്‍ക്കാരിന്റെ തുടര്‍സമീപനം നിര്‍ണായകമാണ്.

2022 ഒക്ടോബറില്‍ കെടിയു വിസി ഡോ.എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിന് പകരം ഡിജിറ്റല്‍ സര്‍വകലാശാലാ വിസി ഡോ.സജി ഗോപിനാഥിനു ചുമതല നല്‍കാന്‍ ഗവര്‍ണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിനും സുപ്രീം കോടതി പറയുന്ന അയോഗ്യതാ മാനദണ്ഡം ബാധകമാണെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സര്‍ക്കാര്‍ ഉത്തരവ് നിരസിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു ചുമതല നല്‍കാന്‍ സര്‍ക്കാര്‍ പറഞ്ഞെങ്കിലും യുജിസി മാനദണ്ഡമനുസരിച്ച് അക്കാദമിക് രംഗത്തുള്ള വിസി വേണമെന്നു പറഞ്ഞു ഗവര്‍ണര്‍ തള്ളി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ വിസിയാക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചെങ്കിലും സര്‍ക്കാരുമായി അനിഷ്ടത്തിന് നില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ അവര്‍ അതില്‍ നിന്ന് പിന്മാറി.
ഒടുവില്‍ സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ തള്ളി സീനിയര്‍ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനെ ഗവര്‍ണര്‍ നിയമിക്കുകയായിരുന്നു. അധിക പ്രതിഫലം വാങ്ങാതെയാണ് കെടിയു വിസിയുടെ ചുമതല കൂടി സിസ വഹിച്ചത്.

വിസി സ്ഥാനം ഏറ്റെടുക്കാന്‍ സര്‍വകലാശാലയില്‍ എത്തിയ ഡോ.സിസയ്ക്ക് എസ്എഫ്ഐയില്‍നിന്നും ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകരില്‍നിന്നും എതിര്‍പ്പ് നേരിടേണ്ടിവന്നു. പൊലീസ് സഹായത്തോടെ അവര്‍ ചുമതലയേറ്റത് സര്‍ക്കാരിനെ വിസിയോടുള്ള വിദ്വേഷത്തിന് കാരണമായി. വിസി സ്ഥാനം ഏറ്റെടുക്കുന്നതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ ഡോ.സിസ രേഖാമൂലം അറിയിച്ചിരുന്നു. ഇക്കാര്യം പറയാന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കാണാന്‍ സിസ സെക്രട്ടേറിയറ്റില്‍ എത്തിയെങ്കിലും കാണാന്‍ സാധിച്ചില്ല. സഹപ്രവര്‍ത്തകരുടെ നിസ്സഹകരണം വിസിയുടെ ജോലിയെ തന്നെ ബാധിച്ചു.ഇതിനിടെ സിസയുടെ നിയമനത്തിനെതിരെ ഹൈക്കോടതിയില്‍ വന്ന കേസില്‍ വിധി വിസിക്ക് അനുകൂലമായതോടെ പിന്‍തിരിഞ്ഞു നിന്നവര്‍ക്കു സഹകരിക്കേണ്ടി വന്നു. ഡോ. സിസ തോമസ് 6 മാസത്തോളം വിസിയായി തുടര്‍ന്നു.

ഇതിനിടെ സര്‍ക്കാരിന്റെ പ്രതികാര നടപടികളുടെ ഭാഗമായി സിസയെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി. പകരം കെടിയു മുന്‍ വിസി എം.എസ്.രാജശ്രീയ്ക്കു ചുമതല നല്‍കി. സിസയ്ക്ക് വിസിയുടെ ജോലി ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ കോഴിക്കോട്ടേക്കു മാറ്റുകയായിരുന്ന ലക്ഷ്യം. എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടലിനെ തുടര്‍ന്ന് തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവ.എന്‍ജിനീയറിങ് കോളജില്‍ നിയമിക്കേണ്ടി വന്നു. വിസി പദവിയും പ്രിന്‍സിപ്പല്‍ പദവിയും ഒരേ സമയം വഹിച്ച സിസ 2023 മാര്‍ച്ച് 31ന് വിരമിക്കുന്നതിനു മുന്‍പ് സര്‍ക്കാര്‍ വീണ്ടും ഇടപെട്ടു. പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് കുറ്റപത്രം നല്‍കി സസ്പെന്‍ഡ് ചെയ്യുകയായിരുന്ന ലക്ഷ്യം.

മാര്‍ച്ച് 30നു കുറ്റപത്രം നല്‍കാന്‍ ശ്രമിച്ചെങ്കിലും സിസ കൈപ്പറ്റിയില്ല. വിരമിക്കുന്ന ദിവസം സെക്രട്ടേറിയറ്റില്‍ അഡീഷനല്‍ സെക്രട്ടറി മുന്‍പാകെ ഹിയറിങ്ങിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും സാധിക്കില്ലെന്ന് അവര്‍ അറിയിച്ചു. അങ്ങനെ സസ്പെന്‍ഷന്‍ വാങ്ങാതെ വിരമിച്ചു. എന്നാല്‍ അച്ചടക്ക നടപടി തുടര്‍ന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസി സ്ഥാനം ഏറ്റെടുത്തെന്നാണ് കുറ്റാരോപണ മെമ്മോയിലെ പ്രധാന ആരോപണം. ഇതിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ എന്ന നിലയില്‍ ചുമതല നിര്‍വഹിച്ചില്ല, ഫയലുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തു, വച്ചു താമസിപ്പിച്ചു എന്നിവയാണ് മറ്റ് ആരോപണങ്ങള്‍.

ഇതിനെതിരെ ഡോ.സിസ ഹൈക്കോടതിയില്‍ പോയപ്പോള്‍ നടപടി അവസാനിപ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ഇതിനെതിരായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി. സിസയ്ക്കു അനുകൂലമായ വിധിയാണ് അവിടെയുമുണ്ടായത്. തുടര്‍ന്ന് സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിനെതിരെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചു. സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടായിട്ടും പെന്‍ഷന്‍, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ നല്‍കാതെ സിസയെ ദ്രോഹിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ തുടര്‍ന്നത്. അച്ചടക്ക നടപടി പെന്‍ഷനെ ബാധിക്കില്ല. എന്നാല്‍ ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ നടപടി അവസാനിപ്പിക്കണം. അതിനിടയിലാണ് ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി സിസയെ തന്നെ നിയമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അപ്രതീക്ഷിത നീക്കം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!