കാൽഗറി : ലിബറൽ സർക്കാരിനെതിരെയും ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെയും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി കാൽഗറി ലിബറൽ എംപി ജോർജ്ജ് ചാഹൽ. ഫെഡറൽ ലിബറലുകൾക്കും പാർട്ടി പ്രസിഡൻ്റിനും അയച്ച കത്തിലാണ് എംപി ഇക്കാര്യം അറിയിച്ചത്. കത്ത് വെള്ളിയാഴ്ച സമൂഹ മാധ്യമങ്ങളിലും അദ്ദേഹം പങ്കിട്ടിരുന്നു. ബജറ്റ് അപ്ഡേറ്റിന് മുമ്പായി ഒരു കത്തിൽ ക്രിസ്റ്റിയ ഫ്രീലാൻഡ് മന്ത്രിസഭയിൽ നിന്ന് രാജിവച്ചപ്പോൾ പാർട്ടിക്ക് കടുത്ത പരുക്ക് പറ്റിയതിന് പിന്നാലെയാണ് ചാഹലിൻ്റെ കത്ത്.
കഴിഞ്ഞ ആറ് മാസമായി ചരിത്രം, നേതാക്കള്‍, രാഷ്ട്രീയ പ്രക്രിയ, കോക്കസ് എന്നിവയോടുള്ള ആദരവ് വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾ താൻ ഏകോപിപ്പിച്ചെന്ന് കാൽഗറി-സ്കൈവ്യൂ എംപി പറഞ്ഞു. എന്നാൽ, തങ്ങളുടെ ശ്രമങ്ങൾ വിഫലമായി. കാനഡക്കാർ ഒന്നിലധികം ഉപതിരഞ്ഞെടുപ്പുകളിൽ നൽകിയ മറുപടി, സർക്കാർ തിരിച്ചറിഞ്ഞ് തിരുത്താൻ തയ്യാറാകണം. നേതൃത്വം കനേഡിയൻ ജനതയെ കേൾക്കുന്നില്ലെന്ന് ലിബറലുകൾ തന്നെ വ്യക്തമാക്കാൻ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ രഹസ്യ സമ്മേളനം നടത്തുന്നതിന് പകരം സുതാര്യവും ജനാധിപത്യപരവുമായ മാർഗങ്ങൾ കൈക്കൊള്ളണം. അടുത്ത രണ്ടര മാസക്കാലം സർക്കാരിനെ നയിക്കാൻ കഴിയുന്ന ഒരു ഇടക്കാല നേതാവിനെ ലിബറൽ കോക്കസ് തിരഞ്ഞെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫ്രീലാൻഡിൻ്റെ രാജിയെത്തുടർന്ന് ടൊറൻ്റോ എംപി റോബ് ഒലിഫൻ്റ് ഉൾപ്പെടെ 17 ലിബറല്‍ എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ട്രൂഡോ പുരോഗതിക്ക് ഒരു പ്രധാന തടസ്സമായി മാറിയെന്ന് അണികൾ തന്നോട് പറഞ്ഞതായി ഒലിഫൻ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. അടുത്ത തിരഞ്ഞെടുപ്പിൽ ലിബറലുകളെ നയിക്കാൻ ട്രൂഡോ തുടരുമെന്ന് താൻ കരുതുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ മുൻ മുഖ്യ ഉപദേഷ്ടാവും അടുത്ത സുഹൃത്തുമായ ജെറാൾഡ് ബട്ട്സും അടുത്തിടെ പറഞ്ഞിരുന്നു.
