കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റ സുവേന്ദു അധികാരിയുടെ ആദ്യ മന്ത്രിസഭാ യോഗം കൊൽക്കത്തയിൽ നടന്നു. അഞ്ച് സുപ്രധാന തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്. സുവേന്ദു അധികാരി ഉൾപ്പെടെ അഞ്ച് കാബിനറ്റ് മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ, സംസ്ഥാനത്തെ ക്രമസമാധാനം, സുരക്ഷ, ‘ഡബിൾ എൻജിൻ’ സർക്കാരിനായുള്ള വികസന റോഡ്മാപ്പ് എന്നിവയ്ക്കായിരിക്കും മുൻഗണന നൽകുകയെന്ന് സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്ത് കേന്ദ്ര സർക്കാർ പദ്ധതിയായ ആയുഷ്മാൻ ഭാരത് അടിയന്തരമായി നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. ഇതോടൊപ്പം പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായസംഹിത (BNS) സംസ്ഥാനത്ത് പ്രാബല്യത്തിൽ വരുത്തി. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ബിഎസ്എഫിന് വേലി കെട്ടുന്നതിനാവശ്യമായ ഭൂമി 45 ദിവസത്തിനുള്ളിൽ കൈമാറാനും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ അനുമതി നൽകാനും മന്ത്രിസഭ തീരുമാനമെടുത്തു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ അക്രമങ്ങളിൽ കൊല്ലപ്പെട്ട 321 ബിജെപി പ്രവർത്തകരുടെ കുടുംബങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം പുതിയ സർക്കാർ ഏറ്റെടുത്തു. പശ്ചിമ ബംഗാളിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ സ്ത്രീ സംവരണത്തിനായുള്ള സെൻസസ് നടപടികൾ വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. 293 സീറ്റുകളിൽ 207 സീറ്റുകൾ നേടിയാണ് ബംഗാളിൽ ആദ്യമായി ബിജെപി അധികാരത്തിലെത്തിയത്.
