കാൽഗറി : കഴിഞ്ഞ വേനൽക്കാലത്ത് ഉണ്ടായ കാട്ടുതീയിൽ കനത്ത നാശനഷ്ടമുണ്ടായ ജാസ്പർ സിറ്റിയുടെ പുനഃനിർമ്മാണ പ്രവർത്തനങ്ങൾക്കായി ധനസഹായം പ്രഖ്യാപിച്ച് ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾ. നഗരത്തിലെ ജനങ്ങൾക്കായി വീടുകൾ നിർമ്മിക്കുന്നതിനായി 16 കോടി 20 ലക്ഷം ഡോളർ അനുവദിച്ചതായി ഫെഡറൽ സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇതിനൊപ്പം ആൽബർട്ട സർക്കാർ 80 ലക്ഷം ഡോളർ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഫെഡറൽ സർക്കാർ ജാസ്പർ സിറ്റിയുടെ പുനഃനിർമ്മാണത്തിനായി വേണ്ടത്ര ധനസഹായം നൽകിയിട്ടില്ലെന്ന് ആൽബർട്ട സർക്കാർ വിമർശനം ഉന്നയിച്ചിരുന്നു. ഇന്നുവരെ, ആൽബർട്ട ഗവൺമെൻ്റ് ജാസ്പറിന് 17 കോടി 80 ലക്ഷം ഡോളർ ദുരിതാശ്വാസ സഹായമായി നൽകിയിട്ടുണ്ട്.

പുതിയ ഫെഡറൽ ധനസഹായത്തിൽ മൂന്ന് കോടി ഡോളർ നഗരത്തിൽ 320 താൽക്കാലിക വീടുകൾ നിർമ്മിക്കാൻ ഉപയോഗിക്കും. ഈ വീടുകൾ ഈ മാസം പകുതിയോടെ ജനങ്ങൾക്കായി തുറന്നു കൊടുക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 240 സ്ഥിരം വീടുകൾ നിർമ്മിക്കാൻ സഹായിക്കുന്നതിന് ഒമ്പത് കോടി ഡോളർ കൂടി നൽകും. ധനസഹായത്തിൽ ബാക്കിയുള്ള തുക കഴിഞ്ഞ വർഷത്തെ കാട്ടുതീ സീസണിലെ ചെലവുകൾക്കും ജാസ്പർ ദേശീയ പാർക്കിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി പാർക്ക്സ് കാനഡയ്ക്ക് നൽകും. കഴിഞ്ഞ ജൂലൈയിലുണ്ടായ കാട്ടുതീയിൽ കമ്മ്യൂണിറ്റിയുടെ മൂന്നിലൊന്ന് കെട്ടിടങ്ങൾ, ഏകദേശം മുന്നൂറ്റി അമ്പതിലധികം വീടുകളും വ്യാപാരസ്ഥാപനങ്ങളും കത്തി നശിച്ചിരുന്നു. കൂടാതെ നഗരത്തിലെ സ്ഥിര താമസക്കാരിൽ വലിയൊരു വിഭാഗം ആളുകളെ മാറ്റിപ്പാർപ്പിച്ചു.