കിച്ചനർ : ശമ്പള വർധന വിവാദത്തിൽ മുങ്ങിയ കൊണസ്റ്റോഗ കോളേജ് ജീവനക്കാരെ വെട്ടിക്കുറച്ചതായി റിപ്പോർട്ട്. നിലവിൽ നിരവധി അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരെ കോളേജ് ഒഴിവാക്കിയിട്ടുണ്ടെന്നും മുഴുവൻ സമയ സപ്പോർട്ട് സ്റ്റാഫുകളെ പിരിച്ചുവിടാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അനുവദനീയമായ രാജ്യാന്തര വിദ്യാർത്ഥി പെർമിറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന ഫെഡറൽ ഗവൺമെൻ്റിൻ്റെ നിയമനിർമ്മാണത്തെത്തുടർന്ന് പ്രതിസന്ധിയിലായ ഒൻ്റാരിയോയിലെ നിരവധി കോളേജുകളിലൊന്നാണ് കൊണസ്റ്റോഗ കോളേജ്. ജീവനക്കാരെ പിരിച്ചുവിട്ടതായി അറിയിച്ച് പ്രസിഡൻ്റ് ജോൺ ടിബിറ്റ്‌സ് ഇമെയിൽ അയച്ചതായി കൊണസ്റ്റോഗ കോളേജിലെ ജീവനക്കാർ പറയുന്നു.

എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ കോളേജിൻ്റെ പ്രസിഡൻ്റിനും മറ്റ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനും 30% വരെ ശമ്പള വർധന നടപ്പിലാക്കിയിട്ടുണ്ടെന്ന് കൊണസ്റ്റോഗയിലെ സപ്പോർട്ട് സ്റ്റാഫ് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ്റെ പ്രസിഡൻ്റ് വിക്കി പൊയർ പറയുന്നു. കോളേജ് പ്രസിഡൻ്റ് ജോൺ ടിബിറ്റ്‌സിന് കഴിഞ്ഞ വർഷം 28.5% ശമ്പള വർധന ലഭിച്ചതായി വിക്കി പൊയർ അറിയിച്ചു. അതേസമയം പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതിനെത്തുടർന്ന്, സപ്പോർട്ട് സ്റ്റാഫ് യൂണിയൻ അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള രഹസ്യ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്.
