ഓട്ടവ : കോബ്‌ഡൻ, പെറ്റവാവ കമ്മ്യൂണിറ്റികളിൽ അഞ്ചാംപനി പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന് റെൻഫ്രൂ കൗണ്ടി, ഡിസ്ട്രിക്റ്റ് ഹെൽത്ത് യൂണിറ്റ് മുന്നറിയിപ്പ് നൽകി. രണ്ടു ടിമിസ്‌കാമിങ് നിവാസികൾക്ക് അഞ്ചാംപനി ബാധിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്. ഇരുവരും ഒൻ്റാരിയോ നോർത്ത്‌ലാൻഡ് ബസിൽ സഞ്ചരിച്ചിരുന്നതായും ഈ ബസ് കോബ്‌ഡനിലും പെറ്റവാവയിലും നിർത്തിയിരുന്നതായും പബ്ലിക് ഹെൽത്ത് യൂണിറ്റ് പറയുന്നു.

മാർച്ച് 29-ന് രാവിലെ 11:30 നും 2 മണിക്കും ഇടയിലാണ് എക്സ്പോഷറുകൾ ഉണ്ടായത്. ഈ സമയത്ത് കോബ്ഡനിലെ വെറ്ററൻസ് പാർക്കിലും അണുബാധിതർ എത്തിയിരുന്നു. കൂടാതെ ഉച്ചക്ക് ഒരു മണിക്കും 3:15-നും ഇടയിൽ പെറ്റവാവയിലെ പ്രോൻ്റോ ലൊക്കേഷനിലും രോഗികൾ എത്തിയിരുന്നതായി അധികൃതർ അറിയിച്ചു. മീസിൽസ് വൈറസിന് രണ്ട് മണിക്കൂർ വരെ വായുവിൽ തങ്ങിനിൽക്കാൻ കഴിയുമെന്നതിനാൽ ഈ സമയങ്ങളിൽ രോഗികളുമായി സമ്പർക്കം പുലർത്തിയതായി സംശയിക്കുന്ന ആളുകൾ ഏപ്രിൽ 19 വരെ അഞ്ചാംപനി ലക്ഷണങ്ങൾ നിരീക്ഷിക്കണമെന്ന് പബ്ലിക് ഹെൽത്ത് യൂണിറ്റ് നിർദ്ദേശിച്ചു. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവർ വീട്ടിലിരിക്കാനും ജോലിയിലോ സ്കൂളിലോ പോകാതിരിക്കാനും ശ്രദ്ധിക്കണം. കൂടാതെ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണം.

രോഗികളുമായി സമ്പർക്കം പുലർത്തിയതായി വിശ്വസിക്കുന്ന റെൻഫ്രൂ കൗണ്ടി നിവാസികളിൽ 1970-ലോ അതിനു ശേഷമോ ജനിച്ചവരോ, മീസിൽസ് വാക്‌സിൻ രണ്ട് ഡോസ് ഇല്ലാത്തവരോ, 613-732-3629, 1-800-267-1097 എന്നീ നമ്പറുകളിൽ റെൻഫ്രൂ കൗണ്ടി, ഡിസ്ട്രിക്റ്റ് ഹെൽത്ത് യൂണിറ്റുമായി ബന്ധപ്പെടണം. അതേസമയം ഇന്നുവരെ, റെൻഫ്രൂ കൗണ്ടിയിലോ ഓട്ടവ മേഖലയിലോ അഞ്ചാംപനി കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.