ടൊറൻ്റോ : കാട്ടുതീയിൽ നിന്നുള്ള പുക നഗരത്തിലുടനീളം വ്യാപിച്ചതോടെ ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരമുള്ള നഗരങ്ങളിലൊന്നായി ടൊറൻ്റോ. വെള്ളിയാഴ്ച ടൊറൻ്റോയിലെ വായു ഗുണനിലവാരം ഉയർന്ന അപകടസാധ്യതയുള്ളതായതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെ 11 മണി വരെ, ടൊറൻ്റോയിലെ വായു ഗുണനിലവാരം ലോകനഗരങ്ങളിൽ നാലാമത്തെ റാങ്കിലായിരുന്നുവെന്ന് സ്വിസ് എയർ ക്വാളിറ്റി ട്രാക്കർ ഐക്യുഎയറിന്‍റെ ഡാറ്റ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച, ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താത്തുള്ള മൺട്രിയോൾ നഗരമാണ് ടൊറൻ്റോയേക്കാൾ മോശം വായു ഗുണനിലവാരമുള്ള മറ്റൊരു കനേഡിയൻ നഗരം.

രാജ്യത്തുടനീളം കാട്ടുതീ വർധിച്ചതോടെ വായു ഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് എൻവയൺമെൻ്റ് കാനഡയിലെ ഡേവിഡ് ഫിലിപ്സ് പറഞ്ഞു. കാട്ടുതീ പുക കാരണം ജിടിഎ, തെക്കൻ ഒൻ്റാരിയോയുടെ ഭൂരിഭാഗവും, അഞ്ച് പ്രവിശ്യകളിലും ഒരു ടെറിട്ടറിയിലും പ്രത്യേക വായു ഗുണനിലവാര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ ഒൻ്റാരിയോയിലും പടിഞ്ഞാറൻ കാനഡയിലും 15 പുതിയ കാട്ടുതീ നിയന്ത്രണാതീതമായി കത്തുന്നതായി ഡേവിഡ് ഫിലിപ്സ് അറിയിച്ചു.
