ഓട്ടവ : വടക്കുപടിഞ്ഞാറൻ ഒൻ്റാരിയോ മുതൽ ബ്രിട്ടിഷ് കൊളംബിയ വരെ രാജ്യത്തുടനീളം കാട്ടുതീ പടരുന്ന സാഹചര്യത്തിൽ, കാനഡയ്ക്ക് നിരവധി രാജ്യങ്ങളിൽ നിന്നും സഹായം ലഭിക്കുന്നു. 96 പേരടങ്ങുന്ന ഓസ്‌ട്രേലിയൻ അഗ്നിശമന സേനാംഗങ്ങളും സ്പെഷ്യലിസ്റ്റുകളും അഞ്ച് ആഴ്ചത്തേക്ക് കാനഡയിൽ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എത്തുമെന്ന് ഓസ്‌ട്രേലിയയിലെ സതേൺ ഹൈലാൻഡ്സ് – ന്യൂ സൗത്ത് വെയിൽസ് റൂറൽ ഫയർ സർവീസ് അറിയിച്ചു. കനേഡിയൻ ഇൻ്ററാജൻസി ഫോറസ്റ്റ് ഫയർ സെന്‍ററിന്‍റെ അഭ്യർത്ഥന മാനിച്ചാണ് ഓസ്‌ട്രേലിയൻ സംഘം എത്തുന്നത്. 2024-ൽ ആൽബർട്ട ജാസ്പർ നാഷണൽ പാർക്കിൽ നിന്നും ബ്രിട്ടിഷ് കൊളംബിയയിലും ഉണ്ടായ വൻ തീപിടുത്തത്തെ നേരിടാൻ ഓസ്ട്രേലിയ കാനഡയിലേക്ക് അഗ്നിശമന സേനാംഗങ്ങളെ അയച്ചിരുന്നു.

അതേസമയം, ആൽബർട്ടയിലെ കാട്ടുതീ അണയ്ക്കാൻ 20 അഗ്നിശമന സേനാംഗങ്ങളെ അയയ്ക്കുന്നുണ്ടെന്നും ഏകദേശം മൂന്ന് ആഴ്ച അവിടെ ഉണ്ടാകുമെന്നും യൂകോൺ സർക്കാർ പറയുന്നു. കാട്ടുതീ നിയന്ത്രണാതീതമായി പടർന്നു പിടിച്ചതോടെ സസ്കാച്വാനിലും ആൽബർട്ടയിലും ആയിരക്കണക്കിന് ആളുകൾക്ക് വീട് വിട്ടുപോകേണ്ടി വന്നു. ഇതിൽ സസ്കാച്വാനിൽ മാത്രം 10,000-നും 15,000-നും ഇടയിൽ ആളുകൾ ഉൾപ്പെടുന്നു.