മിസ്സിസാഗ: നഗരത്തിലെ റിഡ്ജ്‌വേ പ്ലാസയിൽ പൊതുസുരക്ഷ ഉറപ്പാക്കാനും അനധികൃത ഒത്തുചേരലുകൾ തടയാനും, നിയമനടപടികൾ ആരംഭിച്ച് സിറ്റി അധികൃതർ. റിഡ്ജ്‌വേ പ്ലാസയിൽ കഴിഞ്ഞ രണ്ട് വർഷമായി നടക്കുന്ന സ്ട്രീറ്റ് റേസിങ് , വെടിക്കെട്ട്, ഉച്ചത്തിലുള്ള സംഗീതം, കയ്യാങ്കളി എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
സിറ്റിയുടെ അപേക്ഷ പ്രകാരം 2025 ഓഗസ്റ്റ് 13-ന്, ഒന്റാരിയോ സുപ്പീരിയർ കോടതിയിലെ ജസ്റ്റിസ് ഡോയ് താൽക്കാലിക ഇൻജങ്ഷൻ ഓർഡർ പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം, പ്ലാസയുടെ കോണ്ടോമിനിയം കോർപ്പറേഷനുകൾ ജനക്കൂട്ടം തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണം. പാർക്കിങ് ഗേറ്റുകൾ, സുരക്ഷാ ഉദ്യോഗസ്ഥർ, പൊലീസ് സേവനങ്ങൾ എന്നിവ ഉയോഗപ്പെടുത്തി വാഹന, കാൽനട ഗതാഗതം നിയന്ത്രിക്കണമെന്നും കോടതി നിർദേശിച്ചു.

ഓഗസ്റ്റ് 13 മുതൽ 15 വരെയായിരുന്നു ആദ്യത്തെ താത്കാലിക നിയന്ത്രണം. ഓഗസ്റ്റ് 19 മുതൽ 20 വരെ വീണ്ടും (ഉച്ചയ്ക്ക് 12 മുതൽ പുലർച്ചെ 2 വരെ) താത്കാലിക നിയന്ത്രണം ഏർപ്പെടുത്തും. ഇവ പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ദിവസങ്ങളാണ്.
റിഡ്ജ്‌വേ പ്ലാസയിലെ നിയന്ത്രണങ്ങൾ പാലിക്കാൻ നഗരവാസികളോടും സന്ദർശകരോടും സിറ്റി അഭ്യർത്ഥിച്ചു. പൊതുസുരക്ഷയും സമൂഹത്തിന്റെ ശാന്തതയും ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരണം നിർണ്ണായകമാണെന്നും അധികൃതർ പറഞ്ഞു. അതേസമയം ഉത്തരവ് ലംഘിക്കുന്നവർക്ക് പിഴ, തടവ്, അല്ലെങ്കിൽ അറസ്റ്റ് നേരിടേണ്ടി വരും.
