വൻകൂവർ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫുകൾ കാനഡയിലെ സോഫ്റ്റ്‌വുഡ് തടി വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് റിപ്പോർട്ട്. സോഫ്റ്റ്‌വുഡ് തടി, തടി എന്നിവയുടെ ഇറക്കുമതിക്ക് 10 ശതമാനവും കിച്ചൺ കാബിനറ്റുകൾ, ബാത്ത്റൂം വാനിറ്റികൾ, അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾ എന്നിവയ്ക്ക് 25 ശതമാനവും തീരുവ ഏർപ്പെടുത്തിയതായി തിങ്കളാഴ്ച വൈകുന്നേരം ട്രംപ് പ്രഖ്യാപിച്ചു. താരിഫുകൾ ഒക്ടോബർ 14 മുതൽ പ്രാബല്യത്തിൽ വരും. ഇറക്കുമതി ചെയ്ത മര ഉൽപ്പന്നങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്ന മറ്റ് ഏതെങ്കിലും തീരുവകൾക്ക് പുറമേയാണ് പുതിയ താരിഫുകൾ.

എന്നാൽ കനേഡിയൻ ഉൽപാദകർ ഇതിനകം 35 ശതമാനത്തിൽ കൂടുതൽ ആൻ്റി-ഡമ്പിങ്, കൌണ്ടർവെയ്‌ലിങ് തീരുവകൾ നേരിടുന്നതിനാൽ, യുഎസിലേക്കുള്ള കനേഡിയൻ സോഫ്റ്റ്‌വുഡ് തടിയുടെ മൊത്തം ഇറക്കുമതി നികുതി ഇപ്പോൾ 45% കവിയുമെന്ന് ബ്രിട്ടിഷ് കൊളംബിയ ലംബർ ട്രേഡ് കൗൺസിൽ പറയുന്നു. പുതിയ ലെവി ഇതിനകം ദുർബലമായ വിപണിയിൽ കനേഡിയൻ തടി ഉൽപാദകരിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നും കൗൺസിൽ അറിയിച്ചു. കൂടാതെ അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള തൊഴിലുകൾക്ക് ഭീഷണിയാകും. ഒപ്പം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഭവന വിതരണ പ്രതിസന്ധി പരിഹരിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുമെന്നും, കൗൺസിൽ വ്യക്തമാക്കി.

യുഎസ് ആൻ്റി-ഡമ്പിങ്, കൌണ്ടർവെയ്‌ലിങ് തീരുവകൾ വർധിപ്പിച്ചതോടെ കാനഡയിലെ തടി വ്യവസായത്തെ സഹായിക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ മാസം 70 കോടി ഡോളർ വായ്പയും ദീർഘകാല പിന്തുണയ്ക്കായി 50 കോടി ഡോളറും ഉൾപ്പെടുന്ന സഹായ പാക്കേജ് വാഗ്ദാനം ചെയ്തിരുന്നു.