ഡബ്ലിന്‍ : അയർലൻഡ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക്. പ്രസിഡൻ്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സിന്‍റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ വെള്ളിയാഴ്ച വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും. സ്വതന്ത്ര കാതറിന്‍ കോണോളി പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുമെന്ന് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നു. കാതറിന്‍ കൊണോളിയുടെ ജനപ്രീതി വർധിച്ചതായി വിവിധ സർവേകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ 44% പേരും കാതറിന്‍ കോണോളി പ്രസിഡൻ്റായി തിരഞ്ഞെടുക്കുന്നതായി സർവേ വ്യക്തമാക്കുന്നു. ഫിന ഗേല്‍ സ്ഥാനാര്‍ത്ഥി ഹീതര്‍ ഹംഫ്രീസിന് 25% പേരുടെ പിന്തുണയാണുള്ളത്. അതേസമയം 21% പേര്‍ ഇനിയും ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്ന് തീരുമാനമെടുത്തിട്ടില്ല.

വൈകിയ വേളയിലും ഇരു സ്ഥാനാര്‍ത്ഥികളും ഇലക്ഷന്‍ പ്രചാരണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അഭിപ്രായവോട്ടെടുപ്പില്‍ മുന്നിലെത്തിയെങ്കിലും തിരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് കരുതുന്നില്ലെന്നും ഒന്നിനെയും നിസ്സാരമായി കാണുന്നില്ലെന്നും കാതറിന്‍ കോണോളി പറയുന്നു.
