നയാഗ്ര ഫോൾസ് : റഷ്യ യുക്രെയ്നെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ ഉപരോധങ്ങളിലൂടെ കാനഡ സമ്മർദ്ദം ശക്തമാക്കുന്നത് തുടരുമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് പറഞ്ഞു. ബുധനാഴ്ച ജി 7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങളും അനിത ആനന്ദ് പ്രഖ്യാപിച്ചു. യുക്രെയ്നെതിരായ റഷ്യയുടെ ഡ്രോൺ, സൈബർ ആക്രമണങ്ങൾക്ക് പിന്നിലുള്ളവർ, റഷ്യയുടെ ഷാഡോ ഫ്ലീറ്റിലെ 100 കപ്പലുകൾ, രണ്ട് റഷ്യൻ ദ്രവീകൃത പ്രകൃതി വാതക സ്ഥാപനങ്ങൾ എന്നിവക്കെതിരെയാണ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയത്.

യുക്രെയ്നെതിരായ അധിനിവേശം അവസാനിപ്പിക്കുന്നതുവരെ സഖ്യകക്ഷികളുമായും മറ്റു രാജ്യങ്ങളുമായും സഹകരിച്ച് റഷ്യക്കെതിരെ ഉപരോധം അടക്കമുള്ള നടപടികൾ തുടരുമെന്നും അനിത ആനന്ദ് പറഞ്ഞു. രണ്ടു ദിവസത്തെ G7 വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് അവസാനിക്കും. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിന്‍റെ പശ്ചാത്തലത്തിൽ കാനഡയുടെ സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ വൈവിധ്യവത്കരിക്കുക എന്നതാണ് യോഗത്തിൽ ആതിഥേയരായ കാനഡയുടെ പ്രധാന മുൻഗണന.
