വൻകൂവർ: നാല് വർഷത്തിനിടെ നഗരം രണ്ടാമത്തെ വലിയ വെള്ളപ്പൊക്കം നേരിട്ട സാഹചര്യത്തിൽ, പ്രളയ ലഘൂകരണ പദ്ധതികൾക്കായുള്ള ഫണ്ടിങ് നൽകുന്നതിൽ പരാജയപ്പെട്ടതിൽ ഫെഡറൽ, പ്രൊവിൻഷ്യൽ സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് അബോട്ട്സ്ഫോർഡ് മേയർ റോസ് സീമെൻസ്. . 2021-ലെ വിനാശകരമായ പ്രളയത്തിൽ നിന്ന് പാഠം പഠിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും മേയർ കുറ്റപ്പെടുത്തി.
നഗരത്തിലെ സമീപകാല വെള്ളപ്പൊക്കത്തെക്കുറിച്ച് സംസാരിക്കുന്നതിനായി വെള്ളിയാഴ്ച രാവിലെ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് മേയർ റോസ് സീമെൻസ് തൻ്റെ കടുത്ത നിരാശ പ്രകടിപ്പിച്ചത്. നാല് വർഷം മുമ്പ്, വാഷിങ്ടണിലെ നൂക്‌സാക്ക് നദി കരകവിഞ്ഞൊഴുകി, വെള്ളം അതിർത്തി കടന്ന് അബോട്ട്സ്ഫോർഡിലേക്ക് എത്തുകയായിരുന്നു. 2021-ലെ പ്രളയം 28 കോടി ഡോളറിലധികം നാശനഷ്ടങ്ങൾ വരുത്തുകയും, ലക്ഷക്കണക്കിന് വളർത്തുമൃഗങ്ങൾ ചാവുകയും, മെട്രോ വൻകൂവറും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായുള്ള ഗതാഗത ബന്ധങ്ങൾ വിച്ഛേദിക്കുകയും ചെയ്തിരുന്നു.

“ഫെഡറൽ സർക്കാർ തങ്ങൾക്ക് ഒപ്പമുണ്ടെന്നുള്ള വെറും വാഗ്ദാനങ്ങൾ തങ്ങൾക്ക് ആവശ്യമില്ല,” സീമെൻസ് പറഞ്ഞു. “വാസ്തവത്തിൽ, ഈ സംഭവത്തിനിടയിൽ ഫെഡറൽ സർക്കാർ തന്നെ ബന്ധപ്പെടാൻ പോലും ശ്രമിച്ചിട്ടില്ല. അതിനാൽ എനിക്ക് അതിയായ നിരാശയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, 2021-ലെ പ്രളയത്തിന് ശേഷം തങ്ങളുടെ സർക്കാർ നിക്ഷേപം നടത്തിയതിൻ്റെ ഫലമായി ഇത്തവണ മുന്നറിയിപ്പ് നേരത്തെ നൽകാൻ സാധിച്ചതായി പ്രീമിയർ ഡേവിഡ് എബി പ്രതികരിച്ചു.
ഈ ആഴ്ചയുണ്ടായ കനത്ത മഴയെത്തുടർന്ന് നൂക്‌സാക്ക് നദി കരകവിഞ്ഞ് പ്രദേശത്തേക്ക് വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകുകയായിരുന്നു . ബി.സി. എമർജൻസി മാനേജ്‌മെന്റ് മന്ത്രി കെല്ലി ഗ്രീൻ അറിയിച്ചതനുസരിച്ച്, 450-ഓളം പ്രോപ്പർട്ടികളിൽ ഇപ്പോഴും ഒഴിപ്പിക്കൽ ഉത്തരവിലാണ്, 1,700 എണ്ണം ഒഴിപ്പിക്കൽ മുന്നറിയിപ്പിലുമാണ്, ഇതിൽ ഭൂരിഭാഗവും ആഅബോട്ട്സ്ഫോർഡിലാണ്.
